
കൊല്ലം: നാലാം വയസിൽ യദിക്ക് പക്ഷിത്തൂവലുകളോട് തോന്നിയ കൗതുകം പിന്നീട് ശേഖരണത്തിലേക്ക് കടന്നതോടെ ആമസോൺ കാടുകളിലെ പക്ഷികളുടേതടക്കം നൂറുകണക്കിന് തൂവലുകളുണ്ട് യദിയുടെ ആൽബത്തിൽ. റാന്നിയിൽ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥനായ കൊട്ടാരക്കര വെട്ടിക്കവല മംഗലത്ത് വീട്ടിൽ കെ.കെ.ഉല്ലാസിന്റെയും കൊട്ടാരക്കര ഗേൾസ് സ്കൂളിലെ ഓട്ടിസം സെന്റർ അദ്ധ്യാപിക ദീപ ലക്ഷ്മിയുടെയും മകനാണ് നാലാം ക്ലാസിൽ പഠിക്കുന്ന യദി ഡി.ഉല്ലാസ് (9). വാളകം കോമ്പസ് ഗ്ലോബൽ സ്കൂൾ വിദ്യാർത്ഥിയായ യദിക്ക് നാല് വയസുള്ളപ്പോഴാണ് തൂവലുകളോട് ഇഷ്ടം തോന്നിയത്. തുടക്കത്തിൽ വഴിയിൽ നിന്നുമൊക്കെ കിട്ടുന്ന തൂവലുകൾ പെറുക്കിവച്ചു. ശേഖരം പത്തോളം ആയപ്പോഴാണ് മാതാപിതാക്കൾ ശ്രദ്ധിക്കുന്നത്. കൂട്ടത്തിൽ പൊന്മാന്റെയും വെള്ളിമൂങ്ങയുടെയുമൊക്കെ തൂവലുകൾ കണ്ടതോടെ അച്ഛനും അമ്മയും മകന് പൂർണ പിന്തുണയുമായി ഒപ്പം നിന്നു.
ആമസോൺ കാടുകളിലെ സ്കാർലറ്റ് മക്കാവോ,ബ്ലൂ ആൻഡ് ഗോൾഡ് മക്കാവോ,വൾച്ചറൈൻ ഗിനിയാഫൗൾ,റിംഗ് നെക്ക്ഡ് ഫെസന്റ്,വൈറ്റ് ഓസ്ട്രിച്ച്,ഗ്രേറ്റർ റിയ,അലക്സാണ്ട്രിയൻ പാരറ്റ്,കടൽപ്പക്ഷിയായ സീഗൾ തുടങ്ങി ലോകത്തിലെ ഏറ്റവും അപൂർവമായ പക്ഷികളുടെ തൂവലുകൾ വരെ കൃത്യമായി തരംതിരിച്ച് സൂക്ഷിച്ചിട്ടുണ്ട്. അച്ഛൻ ഉല്ലാസിന്റെ,ബ്രസീലിലെ സുഹൃത്തുക്കൾ മുഖേനയാണ് ആമസോൺ പക്ഷികളുടെ തൂവലുകൾ വാങ്ങിയത്. പക്ഷികളെ വിൽക്കുന്ന കടകളിലെത്തിയും ശേഖരിച്ചിട്ടുണ്ട്.
മക്കാവോ തൂവലിനായി...
മക്കാവോ പക്ഷിയുടെ തൂവൽ ഒപ്പിക്കാൻ ഇവയെ വളർത്തുന്ന ഒരു വീട്ടിൽ ഏറെ നാൾ അഭ്യർത്ഥിച്ചാണ് യദി ആ തൂവൽ സ്വന്തമാക്കിയത്. കഴിഞ്ഞ മാർച്ചിൽ സ്കൂൾ വാർഷികാഘോഷ വേളയിൽ യദിയുടെ അപൂർവ ആൽബം പ്രദർശിപ്പിച്ചു. ആൽബത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രശസ്ത പ്രകൃതി നിരീക്ഷകൻ ഡോ. സൈനുദ്ദീൻ പട്ടാഴി ഉൾപ്പടെയുള്ള പ്രമുഖർ യദിയെ അഭിനന്ദിച്ചു.
ശേഖരത്തിലെ അപൂർവ തൂവലുകൾ
ഗ്രേറ്റ് വൈറ്റ് പെലിക്കൺ
യെല്ലോ പാരറ്റ്
പർപ്പിൾ ഹെറോൺ
സാരസ് ക്രെയിൻ
ഡയമണ്ട് ഡോവ്
മല്ലാർഡ് ഡക്ക്
ബ്ലാക്ക് ഹെഡ്ഡെഡ് ഐബിസ്
പിങ്ക് കൊക്കറ്റോ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |