
പഴയങ്ങാടി: സഞ്ചാരികളെ ആകർഷിക്കാൻ ഒരു കോടി ചിലവിട്ട് ഒരുക്കിയ പഴയങ്ങാടി മുട്ടുകണ്ടി റോഡിലെ റിവർ വ്യൂ പാർക്ക് കാടുപിടിച്ച് നാശത്തിന്റെ വക്കിൽ.പുഴയുടെ സൗന്ദര്യം ആസ്വദിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുമായി ആരംഭിച്ച പാർക്ക് സംരക്ഷിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിലും ഡി.ടി.പി.സി കാണിക്കുന്ന അലംഭാവമാണ് ഇന്നത്തെ അവസ്ഥയ്ക്ക് പിന്നിൽ.
പാർക്കിലെ ഇരിപ്പിടങ്ങൾ മിക്കതും തകർന്നുകിടക്കുന്നു.പുഴയുടെ ഭംഗി ആസ്വദിക്കാൻ സന്ദർശകർക്കായി ഒരുക്കിയ പ്ലാറ്റ്‌ഫോമിന്റെ ഭാഗങ്ങളും തകർന്നുവീണു കൊണ്ടിരിക്കുകയാണ്.പാർക്കിന്റെ പല ഭാഗങ്ങളും കാടുമൂടിയ നിലയിലാണ്.
ഏറെ പ്രതീക്ഷയോടെയായിരുന്നു റിവർ വ്യു പാർക്കിനെ ആളുകളെ കണ്ടത്. കുട്ടികളുടെ പാർക്ക്, ക്രഫ്റ്റീരിയ, സന്ദർശകർക്ക് ആവശ്യമായ കൂടുതൽ സൗകര്യങ്ങൾ എന്നിവ ഒരുക്കുമെന്ന് അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും യാഥാർത്ഥ്യമായിട്ടില്ല.സന്ദർശകർ കുറഞ്ഞതോടെ പാർക്ക് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നുവെന്ന പരാതിയിലാണ് ഇവിടുത്തുകാർ.
മുട്ടുകണ്ടി റോഡിൽ പുതുതായി ആരംഭിച്ച റസ്റ്റോറന്റിലേക്കുൾപ്പെടെ പോകുന്ന പ്രധാന വഴിയോട് ചേർന്നാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി സംരക്ഷിച്ചാൽ പഴയങ്ങാടിയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഇതിനെ മാറ്റാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |