
കാസർകോട്: ദക്ഷിണ റെയിൽവേയിലെ പാലക്കാട് ഡിവിഷന് കീഴിലുള്ള മംഗളൂരു - ഉള്ളാൾ മേഖലയെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കാസർകോട് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു.കളക്ടറേറ്റു കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എ.കെ.എം. അഷ്റഫ് എം.എൽ.എയാണ് പ്രമേയം അവതരിപ്പിച്ചത്. എം എൽ എ മാരായ കല്ലട്ര മാഹിൻ കെ. നീലകണ്ഠൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ സാബു അബ്രഹാം എന്നിവർ പ്രമേയത്തെ പിന്തുണച്ചു.
ഒക്ടോബർ ഒന്ന് മുതൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്ന ഈ വിഭജനം കാസർകോട് ജില്ലയിലെ റെയിൽവേ വികസനത്തെയും യാത്രാ സൗകര്യങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന് യോഗം വിലയിരുത്തി.നിലവിൽ ഒരൊറ്റ സോണിന് കീഴിലുള്ള യാത്രാ ഇടനാഴി രണ്ട് വ്യത്യസ്ത സോണുകളായി വിഭജിക്കപ്പെടുന്നത് കാസർകോട്ടേക്കും മലബാറിലേക്കുമുള്ള പുതിയ ട്രെയിൻ സർവീസുകൾ, സ്റ്റോപ്പുകൾ, അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്നിവയുടെ അനുമതിയെ പ്രതികൂലമായി ബാധിക്കുമെന്ന് എം എൽ എ ചൂണ്ടികാട്ടി.
ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ അനിൽകുമാർ സ്വാഗതം പറഞ്ഞു.
മംഗളൂരു പോയാൽ നഷ്ടം ചെറുതല്ല
പ്രധാന വരുമാന സ്രോതസ്സായ പനമ്പൂർ പോർട്ട് അടക്കമുള്ള മംഗളൂരു മേഖല നഷ്ടപ്പെടുന്നതോടെ പാലക്കാട് ഡിവിഷന് പ്രതിവർഷം 600 കോടിയിലധികം രൂപയുടെ വരുമാന നഷ്ടം
ട്രെയിൻ സർവീസുകളുടെ സമയ പുനഃക്രമീകരണം, എമർജൻസി ക്വാട്ട ടിക്കറ്റുകൾ എന്നിവയ്ക്കായി മലബാറിലെ യാത്രക്കാർ വിദൂരത്തുള്ള മൈസൂരു ഡിവിഷനെ ആശ്രയിക്കേണ്ടി വരും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |