
കണ്ണൂർ: ജീവിച്ചിരുന്നപ്പോൾ കടലിനോട് മല്ലിട്ട് ഉപജീവനം കണ്ടെത്തിയ ആലപ്പുഴ കായംകുളം സ്വദേശിയായ ബാബുവിന് മരിച്ചിട്ടും ഒരു പിടി മണ്ണ് കിട്ടിയിട്ടില്ല.കണ്ണൂർ കോർപറേഷൻ അധികൃതരുടെ തിരക്ക് കാരണം കഴിഞ്ഞ ഒരു മാസമായി ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ണൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ അനാഥമായി കിടക്കുകയാണ്.
അജ്ഞാത മൃതദേഹങ്ങൾ സംസ്‌കരിക്കാൻ സൗകര്യമൊരുക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്. കണ്ണൂർ ആയിക്കര ഹാർബറിലെ ഗ്രില്ലിൽ തൂങ്ങിയ നിലയിൽ ജൂലായ് ഏഴിനാണ് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഹാർബറിൽ ഉപജീവനം നടത്തിവന്ന ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്ത ശേഷം ജൂലായ്13ന് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ അതിനുശേഷം ഇന്നുവരെ അവകാശികളാരും എത്താത്തതിനെ തുടർന്ന് മൃതദേഹം ഫ്രീസറിൽ തുടരുകയാണ്.
കോർപറേഷന് സമയമില്ല
ബന്ധുക്കളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ മൃതദേഹം ദഹിപ്പിച്ച് സംസ്‌കരിക്കുന്നതിന് പൊലീസിന് നിയമപരമായ തടസ്സമുണ്ട്. ഇതേത്തുടർന്ന് മൃതദേഹം കുഴിച്ചുമൂടി സംസ്‌കരിക്കുന്നതിനുള്ള അനുമതി തേടി കണ്ണൂർ സിറ്റി പൊലീസ് കണ്ണൂർ കോർപറേഷന് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതുവരെയും കോർപറേഷൻ തീരുമാനമെടുത്തിട്ടില്ല.അജ്ഞാത മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനുള്ള സൗകര്യം ഒരുക്കേണ്ട ബാദ്ധ്യത അതത് തദ്ദേശസ്ഥാപനങ്ങൾക്കാണെന്നാണ് പൊലീസ് പറയുന്നത്. ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടുകയാണ് കോർപറേഷനെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.
മാസങ്ങളോളം കടലുമായി മല്ലിട്ട് ജീവിതം കരുപ്പിടിപ്പിച്ച ഒരു തൊഴിലാളിക്ക് മരണശേഷം അന്ത്യകർമങ്ങൾ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളത് ഭരണസംവിധാനങ്ങളുടെ നിസ്സംഗതയ്ക്ക് സാക്ഷിയായി ബാബുവിന്റെ മൃതദേഹം ഇപ്പോഴും ഫ്രീസറിൽ കാത്തുകിടക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |