
കണ്ണൂർ:എം. കല്ല്യാശ്ശേരി എം.എൽ.എയായി നിയമസഭയിലും ഡി.വൈ.എഫ്.ഐ നേതൃത്വത്തിലും ശോഭിച്ച വിജിന്റെ രാഷ്ട്രീയ ജീവിതം അടിത്തട്ടിൽ നിന്ന് കെട്ടിപ്പടുത്തതാണ്.എടാട്ട് ടി.കെ.ഭാസ്‌കരന്റെയും വസന്തയുടെയും മകനായ വിജിന്റെ പൊതുപ്രവർത്തനം ബാലസംഘത്തിലാണ് തുടങ്ങിയത്. കണ്ണൂർ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷമാണ് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായത്.
എടനാട് വെസ്റ്റ് എൽ.പി സ്‌കൂൾ, എടനാട് യു.പി സ്‌കൂൾ, പയ്യന്നൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.പയ്യന്നൂർ കോളേജിൽ ബി.എസ്.സി ഫിസിക്സ് പഠനകാലത്താണ് വിജിൻ എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകനാകുന്നത്. പയ്യന്നൂർ കോളേജ് യൂണിയൻ ചെയർമാൻ എന്ന നിലയിൽ തുടങ്ങിയ ആ പ്രവർത്തനം കണ്ണൂർ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് പദവികൾ പിന്നിട്ട് എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സ്ഥാനത്തും എത്തി. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ നിന്ന് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദവും വിജിൻ നേടിയിട്ടുണ്ട്.
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് യുവജന പ്രസ്ഥാനത്തിലേക്ക് ചുവടുമാറിയ വിജിൻ ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി, കണ്ണൂർ ജില്ലാ ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചു. ഇപ്പോൾ സംസ്ഥാന സെക്രട്ടറി പദവിയിലേക്കുള്ള ഉയർച്ചയോടെ സംഘടനയുടെ ഏറ്റവും നിർണായക ചുമതല കണ്ണൂരിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്.
2021 മുതൽ കല്ല്യാശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയാണ് വിജിൻ. കൊച്ചിൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം, സംസ്ഥാന ഹയർ എജ്യുക്കേഷൻ കൗൺസിൽ അംഗം എന്നീ നിലകളിൽ വിദ്യാഭ്യാസ മേഖലയിലും ഇടപെട്ടിട്ടുണ്ട്. അദ്ധ്യാപികയായ അശ്വതിയാണ് വിജിന്റെ ഭാര്യ. മകൻ നെയ്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |