കണ്ണൂർ: ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാന് പിന്നാലെ വർഷങ്ങളായി ഒളിവിൽ കഴിയുന്ന കുറ്റവാളികളെ പിടികൂടാൻ കണ്ണൂർ പൊലീസിന്റെ 'ഓപ്പറേഷൻ ഗ്രിപ്പ്'. ഉത്തരമേഖല ഡി.ഐ.ജി കെ.കാർത്തിക്കിന്റെ ഏകോപനത്തിലും സിറ്റി പൊലീസ് കമ്മീഷണർ വിജയ ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലും നാർകോട്ടിക് സെൽ എ.സി.പി വി.വി. മനോജ്, സബ് ഡിവിഷൻ എ.സി.പി എം.പി.ആസാദ് എന്നിവരുടെ മേൽനോട്ടത്തിൽ സാങ്കേതിക പരിജ്ഞാനവും ക്രൈം ഇൻവെസ്റ്റിഗേഷൻ പ്രാവീണ്യവുമുള്ള പത്തംഗ പ്രത്യേക അന്വേഷണ സംഘത്തെയാണ് ഇതിനായി രൂപീകരിച്ചത്.
രണ്ടാഴ്ചയ്ക്കുള്ളിൽ നാല് അറസ്റ്റുകൾ
പേരും താമസസ്ഥലവും മാറ്റി വർഷങ്ങളോളം പൊലീസിനെ വെട്ടിച്ച പ്രതികളെ ലക്ഷ്യമിട്ട അന്വേഷണം, രണ്ടാഴ്ചയ്ക്കുള്ളിൽത്തന്നെ ഫലം കണ്ടു. കാൽ നൂറ്റാണ്ടായി ഒളിവിൽ കഴിഞ്ഞിരുന്ന വേട്ടുമ്മൽ രതീഷ് വധക്കേസിലെ പ്രതി സി.എച്ച്.അഷ്റഫ്, 22 വർഷമായി ഒളിവിലായിരുന്ന ഇരട്ട കൊലപാതക കേസ് പ്രതി കണ്ണൂർ താളിക്കാവ് സ്വദേശി രാകേഷ്, ഒമ്പത് വർഷം മുൻപ് കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷൻ ജീവനക്കാരൻ സുനിൽകുമാർ വധക്കേസിലെ പ്രതി അബ്ദുള്ള, നിരവധി ക്രിമിനൽ കേസുകളിൽ ഒളിവിൽ പോയ അർജുൻ ആയങ്കി എന്നിവരെയാണ് സംഘം അറസ്റ്റ് ചെയ്തത്.
പട്ടികയിൽ നാൽപതോളം പേർ
കണ്ണൂർ ജില്ലയിലെ നാൽപതോളം സാമൂഹ്യവിരുദ്ധരുടെ പട്ടിക തയ്യാറാക്കി അവരുടെ പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും നിരീക്ഷിച്ച് നടപടികൾ കർശനമായി തുടരുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ വിജയ ഭാരത് റെഡ്ഡി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |