
കണ്ണൂർ: ഒറ്റ ക്ലിക്കിൽ അക്കൗണ്ട് കാലിയാകുന്ന കാലത്ത് തട്ടിപ്പുകാർക്കെതിരെ ബാങ്കുകളുമായി കൈകോർത്ത് കണ്ണൂർ സിറ്റി പൊലീസ്.വർദ്ധിച്ചുവരുന്ന സാമ്പത്തിക സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ ജില്ലയിലെ ബാങ്ക് മാനേജർമാരുടെ പ്രത്യേക യോഗം വിളിച്ചുചേർത്തു. സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് വിപുലമായ ചർച്ച സംഘടിപ്പിച്ചത്.
ഓൺലൈൻ തട്ടിപ്പുകളുടെ രീതികൾ അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബാങ്കുകൾ സ്വീകരിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ വിശദീകരിക്കുന്നതിനും ഉദ്യോഗസ്ഥരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനുമാണ് യോഗം പ്രാമുഖ്യം നൽകിയത്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ വി.വി.മനോജ് , സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, കണ്ണൂർ സിറ്റി പോലീസ് പരിധിയിലെ വിവിധ ബാങ്ക് മാനേജർമാർ, ലീഡ് ബാങ്ക് മാനേജർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വൈകിയാൽ കൈവിട്ടുപോകും
സംശയാസ്പദമായ അക്കൗണ്ടുകൾ, വലിയ തോതിലുള്ള പണമിടപാടുകൾ, അസ്വാഭാവിക ഇടപാടുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ കാലതാമസമില്ലാതെ പൊലീസിനെ അറിയിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബാങ്ക് ജീവനക്കാർക്ക് പ്രത്യേക ബോധവത്ക്കരണം നൽകി. ഇത്തരം സന്ദർഭങ്ങളിൽ ബാങ്കുകളുടെ അടിയന്തര ഇടപെടൽ തട്ടിപ്പുകാർ പണം പിൻവലിക്കുന്നത് തടയാൻ സഹായിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. സൈബർ തട്ടിപ്പ് നടന്നയുടൻ പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കണ്ടെത്താനും ഇരകൾക്ക് നഷ്ടപ്പെട്ട പണം വേഗത്തിൽ തിരിച്ചുപിടിക്കാനും പൊലീസും ബാങ്കുകളും തമ്മിലുള്ള തത്സമയ ഏകോപനം അനിവാര്യമാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.പുതിയ സൈബർ തട്ടിപ്പ് രീതികളെക്കുറിച്ച് ബാങ്ക് ജീവനക്കാർ നിരന്തരം അപ്‌ഡേറ്റഡ് ആയിരിക്കണമെന്നും, ഈ വിവരങ്ങൾ ഉപഭോക്താക്കളിലേക്ക് കൃത്യമായി എത്തിച്ച് അവരെ ബോധവാന്മാരാക്കാൻ ബാങ്കുകൾ മുൻകൈ എടുക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |