
തിരുവനന്തപുരം: വികസന പദ്ധതികൾ ആസൂത്രണം ചെയ്യാനും പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കാനുമായി ഉപഗ്രഹ വിവരങ്ങൾ കേരളം വിലയ്ക്കുവാങ്ങും. അതീവകൃത്യതയുള്ള ചിത്രങ്ങളും വിവരങ്ങളും ലഭിക്കുന്നതോടെ പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കാനും ദുരന്തസാദ്ധ്യതയുള്ള പ്രദേശങ്ങൾ കണ്ടുപിടിക്കാനും സാധിക്കും. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും കഴിയും. ആറുകോടി രൂപയാണ് സാറ്റലെറ്റ് ഡേറ്റ വാങ്ങാൻ നീക്കിവച്ചത്. ഇതിൽ നിന്ന് 2.76കോടി രൂപ ഹരിയാനയിലെ മെസ്സേഴ്സ് നിയോജിയോ ഇൻഫോ ടെക്നോളജീസ് ലിമിറ്റഡിന് വർക്ക് ഓർഡർ നൽകി ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് ഉത്തരവിറക്കി.
പി.എം-ഗതിശക്തി പദ്ധതിയിൽ അനുവദിച്ച ഫണ്ടാണ് ഹൈ-റെസല്യൂഷൻ സാറ്റലൈറ്റ് ഡേറ്റവാങ്ങാൻ ചെലവിടുന്നത്. റോഡുകൾ, പാലങ്ങൾ, വൻ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിവയുടെ ഡിജിറ്റൽ മാപ്പിംഗിനും കൃത്യമായ ആസൂത്രണത്തിനും ഇതിലൂടെ സാധിക്കും. സംസ്ഥാനത്തെ വിവിധ വികസന പദ്ധതികൾക്കും ഭൂവിനിയോഗത്തിനും ആവശ്യമായ ഭൂപടങ്ങളും ഭൂമിശാസ്ത്രപരമായ വിവരങ്ങളും കൃത്യതയോടെ തയ്യാറാക്കുന്നതിന് കേരള ജി-ഗവേണൻസ് പ്ലാറ്റ്‌ഫോം ഉപഗ്രഹ വിവരങ്ങൾ ഉപയോഗിക്കും.
കേരളത്തിന് ഉപഗ്രഹവിവരങ്ങൾ നൽകാൻ നാല് കമ്പനികളാണ് സന്നദ്ധരായത്. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തത് മെസ്സേഴ്സ് നിയോജിയോ ഇൻഫോ ടെക്നോളജീസ് ലിമിറ്റഡാണ് - 2,76,31,593രൂപ. കേരള ജി-ഗവേണൻസ് പ്ലാറ്റ്‌ഫോം നടപ്പിലാക്കുന്നതിന് കെ.എസ്.ആർ.ഇ.സിക്ക് 6കോടി രൂപ കൈമാറാൻ നേരത്തേ സർക്കാർ അനുമതി നൽകിയിരുന്നു. ഉപഗ്രഹ ഡാറ്റ വാങ്ങുന്നതിന് 3.75 കോടി രൂപ ചെലവിടാമെന്ന് സാങ്കേതിക സമിതി ശുപാർശ ചെയ്തിരുന്നു. ഇതിന്റെ ഒരുഭാഗമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
മുന്നറിയിപ്പിനും രക്ഷാദൗത്യത്തിനും നിർണായകം
1. ഉപഗ്രഹചിത്രങ്ങളുപയോഗിച്ച് വെള്ളപ്പൊക്ക സാദ്ധ്യതയുള്ള താഴ്ന്ന പ്രദേശങ്ങൾ കൃത്യമായി കണ്ടെത്താം
2. മണ്ണിന്റെ ഘടന, ചരിവ്, ഭൂതലത്തിലെ മാറ്റങ്ങൾ എന്നിവ വിശകലനം ചെയ്ത് ഉരുൾപൊട്ടൽ സാദ്ധ്യതാ മുന്നറിയിപ്പ് നൽകാം
3. ദുരന്തകാലത്ത് പുനരധിവാസ കേന്ദ്രങ്ങൾ കണ്ടെത്താനും രക്ഷാദൗത്യം ആസൂത്രണം ചെയ്യാനും ഭൂവിനിയോഗ മാപ്പുകൾ സഹായിക്കും
4. നാശനഷ്ടങ്ങൾ കൃത്യമായി കണക്കാക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ഉപഗ്രഹഡേറ്റ സഹായിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |