
കഴക്കൂട്ടം: നബിദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കളെ തടഞ്ഞുനിറുത്തി ആക്രമിച്ച സംഭവത്തിൽ നാലുപേർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. പാറക്കരി സ്വദേശികളായ ബിലാൽ,അഫ്‌സൽ,സുൽത്താൻ,യാസിൻ എന്നിവർക്കെതിരെയാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്.
ചാന്നങ്കര സ്വദേശിയായ അദീഫ് കബീർ (20), കഴക്കൂട്ടം സ്വദേശി അജിംഷ എന്നിവർക്കാണ് മർദ്ദനമേറ്റത്. ചൊവ്വാഴ്ച രാത്രി 9.20ഓടെ വടക്കുംഭാഗം പാറക്കരി ഭാഗത്ത് നടന്ന ദഫ്‌മുട്ട് കഴിഞ്ഞ് മടങ്ങവേയാണ് സംഭവം. മുൻവൈരാഗ്യത്തിന്റെ പേരിൽ പ്രതികൾ അദീഫിനെയും സുഹൃത്ത് അജിംഷായെയും തടഞ്ഞുനിറുത്തി. അജിംഷായുടെ ബൈക്കിന്റെ താക്കോൽ ഊരിയെടുത്ത് വാഹനത്തിൽനിന്ന് വലിച്ചിറക്കി. ഇത് ചോദ്യം ചെയ്ത അദീഫിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ ആക്രമിക്കുകയായിരുന്നു. മൂർച്ചയുള്ള ആയുധംകൊണ്ട് തലയ്ക്ക് കുത്താൻ ശ്രമിച്ചെങ്കിലും അദീഫ് ഒഴിഞ്ഞുമാറിയതിനാൽ നെറ്റിയുടെ മുകളിലായി പരിക്കേറ്റു. തുടർന്ന് അദീഫിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കഴക്കൂട്ടം എസ്.ഐ വിഷ്ണു എം.പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |