
ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്സിംഗിൽ ഇന്നലെ ഇന്ത്യയുടെ അഞ്ച് താരങ്ങൾ മെഡലിലേക്ക് ഇടിച്ചു കയറി. ഇന്നലെ റിംഗിൽ ക്വാർട്ടർ പോരാട്ടങ്ങൾ ജയിച്ച് സെമിയിൽ എത്തിയതോടെയാണ് സാക്ഷി ചൗധരി (51 കി.ഗ്രാം), അരുന്ധതി ചൗധരി (71 കി.ഗ്രാം), സച്ചിൻ സിവാച് (60 കി.ഗ്രാം), അൻകുഷ് യാദവ് (80 കി.ഗ്രാം), നരേന്ദർ ബെർവാൾ (90 പ്ലസ് കി.ഗ്രാം) എന്നിവർക്ക് മെഡലുറപ്പായത്. കോമൺവെൽത്ത് ഗെയിംസിലെ നിയമമനുസരിച്ച് സെമിയിൽ എത്തുന്ന താരങ്ങൾക്കെല്ലാവർക്കും മെഡൽൽ ഉറപ്പാണ്. സെമിയിൽ തോറ്റാലും വെങ്കല മെഡൽ ലഭിക്കും. ഇതോടെ ഇടിക്കൂട്ടിൽ നിന്ന് ഇത്തവണ ഇന്ത്യ ഉറപ്പിച്ചത് 9 മെഡലുകളാണ്. ലവ്‌ലിന ബോർഗോഹെയ്ൻ, പ്രീതി പവാർ, പ്രിയ ഗാംഗാസ്, ജാദുമണി സിംഗ് എന്നിവർ നേരത്തെ തന്നെ സെമിയിലെത്തിയിരുന്നു. ഇതോടെ 2022 ലെ ബർമിംഗ്ഹാം ഗെയിംസിലെ 7 മെഡലുകൾ എന്ന റെക്കാഡ് ഇന്ത്യ മറികടന്നു.
ഗുൽവീർ സിംഗിന്റെ 10,000 മീറ്ററിലെയും ഹർജീന്ദർ കൗറിന്റെ വെയ്റ്റ്‌ലിഫ്‌ടിംഗിലെയും വെള്ളികൾ കൂടിയായതോടെ ഇന്ത്യയുടെ മെഡൽ അക്കൗണ്ടിൽ 2 സ്വർണവും 7 വെള്ളിയും 3വെങ്കലവുമുൾപ്പെടെ 12 മെഡലായി. ഒമ്പതാം സ്ഥാനത്താണ് ഇന്ത്യ. ഇന്നലെ പുരുഷൻമാരുടെ ഷോട്ട്പുട്ടിൽ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻ ഇന്ത്യയുടെ തജീന്ദർപാൽ സിംഗും യുവതാരം സമർദീപ് സിംഗ് ഗില്ലും ഫൈനലിലേക്ക് യോഗ്യത നേടി. നീന്തലിൽ പുരുഷന്മാരുടെ 200 മീറ്റർ ഫ്രീസ്റ്രൈലിൽ ഇന്ത്യയുടെ മലയാളി താരം സാജൻ പ്രകാശിനും അനീഷ് സുനിൽ കുമാർ ഗൗഡയും ഹീറ്റ്‌സിൽ പുറത്തായി.
ബോക്സിംഗ് ക്വാർട്ടറിലെ
ഇന്നലത്തെ വിജയങ്ങൾ
സാക്ഷി ചൗധരി (51 കി.ഗ്രാം) - വടക്കൻ അയർലൻഡിന്റെ കെയ്റ്റ്‌ലിൻ ഫ്രയേഴ്‌സിനെ 5-0 ന് പരാജയപ്പെടുത്തി.
സച്ചിൻ സിവാച്ച് (60 കിലോ വിഭാഗം) - ബോട്സ്വാനയുടെ ട്രെഷർ മൊറേമിയെ 5-0ത്തിന് കീഴടക്കി.
അരുന്ധതി ചൗധരി (70 കിലോ വിഭാഗം) - ന്യൂസിലൻഡിന്റെ മോർഗൻ ഹെൻഡേഴ്സണെ 3-1 ന് പരാജയപ്പെടുത്തി.
അങ്കുഷ് പങ്കൽ (80 കി.ഗ്രാം) - സീഷെൽസിന്റെ ജെയ്ഡ് മികോക്കിനെതിരെ 5-0ത്തിന്റെ ജയം നേടി്.
നരേന്ദർ ബെർവാൾ (90+ കിലോ ഹെവിവെയ്റ്റ്) - സമോവയുടെ മൈക്കൽ സെക്കോയെ 3-2 ന് കടുത്ത പോരാട്ടത്തിൽ കീഴടക്കി.
അനിമേഷ് സെമിയിൽ
പുരുഷന്മാരുടെ 200 മീറ്ററിൽ അനിമേഷ് കുജൂർ സെമിഫൈനലിൽ പ്രവേശിച്ചു. ഒന്നാം റൗണ്ടിലെ നാലാം ഹീറ്റ്സിൽ 20.46 സെക്കൻഡിൽ ഒന്നാമനായി ഫിനിഷ് ചെയ്താണ് ഈ 23-കാരൻ യോഗ്യത നേടിയത്. ആകെ പങ്കെടുത്ത 66 അത്‌ലറ്റുകളിൽ ഏഴാം സ്ഥാനത്തോടെയാണ് അനിമേഷന്റെ സെമി പ്രവേശം. ഇന്നാണ് സെമി.
ഗുൽവീറിന്റെ സ്വർണ നഷ്ടം
0.85 സെക്കന്ര് വ്യത്യാസത്തിൽ
പുരുഷന്മാരുടെ 10,000 മീറ്റർ ഫൈനലിൽ വെറും 0.85 സെക്കൻഡ് വ്യത്യാസത്തിലാണ് ഇന്ത്യയുടെ ഗുൽവീർ സിംഗിന് സ്വർണ്ണ മെഡൽ നഷ്ടമായത്. ഓസ്‌ട്രേലിയയുടെ കൈ റോബിൻസൺ 27:48.93 മിനിറ്റിൽ ഒന്നാമതെത്തി സ്വർണം നേടിയപ്പോൾ, ഗുൽവീർ 27:49.78 മിനിറ്റിലാണ് വെള്ളി സ്വന്തമാക്കിയത്. 1986ന് ശേഷം ആദ്യമായാണ് ഗെയിംസിൽ പുരുഷൻമാരുടെ 10,000 മീറ്റർ മെഡൽ പോഡിയത്തിൽ കെനിയയുടെയും ഉഗാണ്ടയുടെയും താരങ്ങളില്ലാത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |