
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്നലെ റദ്ദാക്കി. നിയമനം ആർട്ടിക്കിൾ 14, 16 എന്നിവയുടെ ലംഘനമാണെന്ന് ജസ്റ്റിസ് സി.വി കാർത്തികേയൻ, ജസ്റ്റിസ് ആർ. ശക്തിവേൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
എല്ലാ സർക്കാർ വകുപ്പുകളിലും നിരവധിപേർ ആശ്രിത നിയമനത്തിനായി കാത്തിരിക്കുന്നുണ്ട്. അവരെ അവഗണിച്ച് നിയമനം നൽകുന്നത് അനുചിതമാണ്. കരൂർ ദുരന്തത്തിന്റെ പേരിലുള്ള അനുകമ്പയിൽ നിയമനം നൽകിയാൽ സമാനമായ ആവശ്യങ്ങളുമായി കൂടുതൽ പേർ രംഗത്തെത്തും. ദുരന്തത്തിൽ മരിക്കുന്നവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം മാത്രമാണ് നൽകുന്നതെന്നും കോടതി അറിയിച്ചു.
അതേസമയം ഭരണഘടനുടെ 162-ാം അനുച്ഛേദം പ്രകാരം സംസ്ഥാനത്തിന്റെ അധികാരമുപയോഗിച്ചാണ് ഉത്തരവിറക്കിയതെന്ന് തമിഴ്‌നാട് സർക്കാർ വാദിച്ചു. എന്നാൽ അധികാര വിനിയോഗത്തിന് നിയന്ത്രണമില്ലെങ്കിൽ അരാജകത്വത്തിലേക്ക് നയിക്കുമെന്നും കോടതി പറഞ്ഞു.
2025 സെപ്തംബർ 27ന് വിജയ് നയിച്ച റോഡ് ഷോയ്ക്കിടെ കരൂരിലുണ്ടായ തിക്കിലും തിരക്കിലുമാണ് 41 പേർ മരിച്ചത്. ഇക്കഴിഞ്ഞ ജൂലായ് 10ന് കരൂരിൽ എത്തിയ വിജയ് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളിൽ നിന്ന് 31 പേർക്ക് സർക്കാർ ജോലി നൽകികൊണ്ടുള്ള താത്കാലിക ഉത്തരവ് കൈമാറിയത്.
പൊതു തൊഴിൽ വെറുതെ കളയരുത്
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് തൊഴിൽ നൽകുന്നതിന് പകരം, അർഹരായ കുടുംബങ്ങൾക്ക് സാങ്കേതിക വൈദഗ്ദ്ധ്യം നൽകുന്നതിനെക്കുറിച്ച് സർക്കാർ എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന് കോടതി ചോദിച്ചു.'പൊതു തൊഴിൽ സംസ്ഥാനം വെറുതെ കളയരുത്. അത് നേടിയെടുക്കേണ്ട ഒന്നാണ്. അതിന്റെ മൂല്യം തിരിച്ചറിയണം. അതിന്റെ പ്രാധാന്യം സംരക്ഷിക്കണം. തൊഴിലിനായി കാത്തിരിക്കുന്ന ധാരാളം പേരുണ്ട്' -കോടതി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |