
നഷ്‌ട ചൂടിൽ പൊതുമേഖല എണ്ണക്കമ്പനികൾ
ക്രൂഡ് വിലക്കുതിപ്പ് വിനയായി
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം ക്രൂഡോയിൽ വില കുത്തനെ ഉയർത്തിയതോടെ രാജ്യത്തെ പൊതുമേഖല എണ്ണ വിപണന കമ്പനികൾ നഷ്‌ടക്കയത്തിൽ മുങ്ങുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസക്കാലയളവിൽ പൊതുമേഖല എണ്ണക്കമ്പനികളായ ഭാരത് പെട്രോളിയം കോർപ്പറേഷൻ(ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവ കനത്ത ലാഭസമ്മർദ്ദമാണ് നേരിട്ടത്.
ആദ്യപാദത്തിൽ ബി.പി.സി.എല്ലിന്റെ സ്‌റ്റാൻഡ്എലോൺ അറ്റ നഷ്‌ടം 3,962.13 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ കമ്പനിയുടെ അറ്റാദായം 6,123.93 കോടി രൂപയായിരുന്നു. 15 പാദങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ബി.പി.സി.എൽ നഷ്‌ടം നേരിടുന്നത്.
എച്ച്.പി.സി.എൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ 11,526.41 കോടി രൂപയുടെ നഷ്‌ടമാണ് നേരിട്ടത്. മുൻവർഷം ഇതേകാലയളവിൽ 4,901.50 കോടി രൂപ അറ്റാദായം നേടിയിരുന്നു.
രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് നൂറ് ഡോളറിനടുത്ത് തുടരുമ്പോഴും കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ റീട്ടെയിൽ വില വർദ്ധിപ്പിക്കാത്തതിനാൽ അധിക ഭാരം കമ്പനികൾക്കാണ്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യവും ചെങ്കടലിലെ കപ്പൽ ഗതാഗത ഭീഷണിയും ക്രൂഡോയിൽ വിപണിയെ അനിശ്ചിതത്വം വർദ്ധിപ്പിക്കുകയാണ്.
കമ്പനി നഷ്‌ടം
ബി.പി.സി.എൽ 3,962.13 കോടി രൂപ
എച്ച്.പി.സി.എൽ 11,526.41 കോടി രൂപ
ഐ.ഒ.സി ഫലം കാത്തിരിക്കുന്നു
കേന്ദ്ര സഹായത്തിന് സമ്മർദ്ദം
ഉത്പാദനച്ചെലവിനേക്കാൾ കുറഞ്ഞ വിലയിൽ പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവ വിൽക്കുന്നതു മൂലമുള്ള ബാദ്ധ്യത നികത്താൻ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ കേന്ദ്ര സർക്കാർ 75,000 കോടി രൂപയുടെ നഷ്‌ട പരിഹാരം നൽകുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.
ഏപ്രിൽ-ജൂൺ അണ്ടർ റിക്കവറി
1.88 ലക്ഷം കോടി രൂപ
നഷ്‌ടം സൃഷ്‌ടിക്കുന്നത്
ക്രൂഡോയിൽ വിലയിലെ കുതിപ്പ്
പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കാത്തത്
എൽ.പി.ജിയുടെ സബ്‌സിഡി ഭാരം
വിപണന മാർജിനിലെ ഇടിവ്
അണ്ടർ റിക്കവറി
ക്രൂഡ് വാങ്ങൽ, റിഫൈനിംഗ്, ഗതാഗത ചെലവുകളേക്കാൾ കുറഞ്ഞ വിലയിൽ പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവ വിൽക്കുന്നതിലൂടെ കമ്പനികൾക്ക് ലഭിക്കാതെ പോകുന്ന തുകയാണ് അണ്ടർ റിക്കവറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |