കോഴിക്കോട്: പെട്രോൾ, ഡീസൽ വിലവർദ്ധനയിൽ നിന്ന് ആശ്വാസം തേടി സി.എൻ.ജി വാഹനങ്ങളിലേക്ക് മാറിയ സ്വകാര്യ-വാണിജ്യ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും തിരിച്ചടി. സംസ്ഥാനത്ത് സി.എൻ.ജി വില കിലോഗ്രാമിന് 12 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ കേരളത്തിൽ വില കിലോഗ്രാമിന് 101 രൂപയായി. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് നേരത്തെയും സി.എൻ.ജി വിലയിൽ പലതവണ വർദ്ധനവുണ്ടായിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും വില ഉയർത്തിയത്. ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനായി സി.എൻ.ജി വാഹനങ്ങളെ ആശ്രയിച്ചിരുന്ന ഓട്ടോറിക്ഷ, ടാക്സി, ചരക്കുവാഹനം ഉൾപ്പെടെയുള്ള വാണിജ്യ വാഹന ഉടമകൾക്ക് പുതിയ വർദ്ധനവ് അധിക സാമ്പത്തിക ബാദ്ധ്യതയാകും
സാധാരണക്കാർക്ക് ഇരട്ടപ്രഹരം
പെട്രോൾ, ഡീസൽ വിലവർദ്ധനയിൽ നിന്ന് രക്ഷനേടാനാണ് നിരവധി വാഹന ഉടമകൾ സി.എൻ.ജിയിലേക്ക് മാറിയത്. തുടർച്ചയായ ഈ വിലവർദ്ധന ഇന്ധനച്ചെലവിലെ ലാഭം പ്രതീക്ഷിച്ച് സി.എൻ.ജി വാഹനങ്ങൾ വാങ്ങിയവർക്ക് വലിയ തിരിച്ചടിയാണ്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഘട്ടത്തിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 120 ഡോളറിന് മുകളിലേക്ക് ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് ഇന്ധനവില ഉയർത്തിയത്. എന്നാൽ പിന്നീട് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 70 ഡോളറിൽ താഴെയെത്തിയിട്ടും ആഭ്യന്തര ഇന്ധനവിലയിൽ ആനുപാതികമായ കുറവുണ്ടാകാത്തതിനെതിരെ വിമർശനം ശക്തമാണ്.
അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കണമെന്നും ഇന്ധനവില നിയന്ത്രിക്കണമെന്നും വിവിധ മേഖലകളിൽ നിന്ന് ആവശ്യം ഉയരുന്നതിനിടെയാണ് സി.എൻ.ജി വിലയിലും വീണ്ടും വർദ്ധനവുണ്ടായിരിക്കുന്നത്.
ഇന്ധനവില ഉയരുന്നതിനൊപ്പം വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ഇൻഷ്വറൻസ്, സ്പെയർപാർട്സ് തുടങ്ങിയ ചെലവുകളും വർദ്ധിച്ചതോടെ വരുമാനത്തിൽ കാര്യമായ വർദ്ധനയില്ലാത്ത ഡ്രൈവർമാരെയാണ് പ്രതിസന്ധി കൂടുതൽ ബാധിക്കുന്നത്.
- സജീവ്
ഓട്ടോ തൊഴിലാളി,കോഴിക്കോട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |