ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ചു കുമ്മല്ലൂർ ജംഗ്ഷനിൽ 2022ൽ പൂർത്തിയാക്കിയ 'വഴിയിടം' വിശ്രമകേന്ദ്രം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും തിരിഞ്ഞു നോക്കാൻ ആളില്ല.
.ഇത്തിക്കര ആയൂർ റോഡരികിൽ ശുചിത്വമിഷൻ ഫണ്ട് ഉപയോഗിച്ചാണ് വഴിയിടം കെട്ടിടം നിർമ്മിച്ചത്. ഉദ്ഘാടന ദിവസം മാത്രമായിരുന്നു പ്രവർത്തനം.
നിർമ്മാണം പൂർത്തിയായിട്ടും മാസങ്ങൾ കഴിഞ്ഞു ഉദ്ഘാടനം നടത്താൻ. നാട്ടുകാരുടെ പ്രതിഷേധം കാരണമാണ് ഉദ്ഘാടനം നടത്തിയതുതന്നെ. അന്നത്തെ എം.എൽ.എ ജി.എസ്. ജയലാൽ ആയിരുന്നു ഉദ്ഘാടകൻ. പരിസരം കാടുപിടിച്ച അവസ്ഥയിലാണ് കെട്ടിടം. ഇന്നു തുറക്കും, നാളെ തുറക്കും എന്നു പലവട്ടം അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും ഒന്നും നടക്കുന്നില്ല. മാലിന്യമുക്ത ആദിച്ചനല്ലൂർ എന്ന് പറയുന്ന പഞ്ചായത്ത് അധികൃതർ വഴിയിടത്തിലെ കാടും മാലിന്യവും കാണുന്നില്ലെന്നു നാട്ടുകാർ പറയുന്നു.
അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഒരുക്കിയായിരുന്നു ഉദ്ഘാടനം. യാത്രക്കാർക്ക് വിശ്രമിക്കാനുള്ള മുറി, വനിതകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും പ്രത്യേക ശൗചാലയങ്ങൾ, ഭിന്നശേഷിക്കാർക്ക് റാംപ് സൗകര്യം, ഫീഡിംഗ് റൂം, നാപ്കിൻ ഡിസ്ട്രോയർ, വസ്ത്രങ്ങൾ മാറുന്നതിനുള്ള സൗകര്യം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. വെള്ളം, വൈദ്യുതി ലഭ്യത ഉറപ്പു വരുത്തിയ കെട്ടിടത്തിൽ ഇവയെല്ലാം ഇപ്പോൾ പൂട്ടിയ അവസ്ഥയിലാണ്.
ലഘു ഭക്ഷണ ശാലയും
വഴയോര വിശ്രമ കേന്ദ്രത്തിനൊപ്പം ലഘുഭക്ഷണശാലയ്ക്കുള്ള സൗകര്യവും ഇവിടെയുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും കേന്ദ്രസർക്കാരിന്റെ ശുചിത്വമിഷൻ ഫണ്ടുമാണ് പദ്ധതിക്കായി ഉപയോഗിച്ചിട്ടുള്ളത്. ജില്ലയിലെ പ്രധാന അന്തർസംസ്ഥാന റോഡാണ് ഇത്തിക്കര ആയൂർ റോഡ്. ചാത്തന്നൂർ മീയണ്ണൂർ റോഡ് കടന്ന് പോകുന്ന കുമ്മല്ലൂർ ജംഗ്ഷനിലാണ് വഴിയിടം സ്ഥിതി ചെയ്യുന്നത്. നിരവധി ബസ് സർവീസുകളുള്ള ഇവിടത്തെ വഴിയിടം അടിയന്തരമായി തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |