കൊട്ടാരക്കര: മനോനില തെറ്റി നാട്ടിൽ അലഞ്ഞുതിരിഞ്ഞു നടന്ന തമിഴ്‌നാട് സ്വദേശിക്ക് കലയപുരം ആശ്രയ സങ്കേതത്തിന്റെ തണലിൽ വീണ്ടും സ്വന്തം കുടുംബത്തിലേക്ക് മടക്കം. തമിഴ്‌നാട് മയിലാടുംതുറൈ കൊന്നേരി രാജപുരം സ്വദേശിയായ കളിയമൂർത്തിയെയാണ് (36) ആശ്രയ അധികൃതർ രക്ഷിതാക്കൾക്കൊപ്പം യാത്രയാക്കിയത്.
ഒരു വർഷം മുൻപ് പുനലൂർ വിളക്കുടിക്ക് സമീപം അലഞ്ഞുതിരിയുകയായിരുന്ന യുവാവിനെ വിളക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോടും കുന്നിക്കോട് പൊലീസും ചേർന്നാണ് കലയപുരം ആശ്രയ സങ്കേതത്തിൽ എത്തിച്ചത്. തുടക്കത്തിൽ ഒന്നും ഓർമ്മയില്ലാതിരുന്ന കളിയമൂർത്തി ആശ്രയയിലെ വിദഗ്ധ ചികിത്സയിലൂടെയും പരിചരണത്തിലൂടെയും മനോനില വീണ്ടെടുത്തു. ഐ.ടി.ഐ പഠനത്തിന് ശേഷം നാഗപട്ടണം പോർട്ടിൽ മെക്കാനിക്കായി ജോലി ചെയ്യവേയുണ്ടായ ശക്തമായ മാനസിക സമ്മർദ്ദമാണ് കളിയമൂർത്തിയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. തുടർന്ന് നാട്ടിൽ നിന്നും കാണാതായ യുവാവിനായി ബന്ധുക്കൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. മനോനില വീണ്ടെടുത്ത ശേഷം യുവാവ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആശ്രയ അധികൃതർ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പിതാവ് ധർമ്മരാജും ബന്ധുവായ മോഹനനും കലയപുരത്തെത്തി കളിയമൂർത്തിയെ സ്വന്തം നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |