
മൂവാറ്റുപുഴ: 'മൂവാറ്റുപുഴയെ ജില്ലയാക്കുന്ന കാര്യം ഗൗരവപൂർവം പരിഗണിക്കും. ഇതിനായി ഡിലിമിറ്റേഷൻ കമ്മിഷനെ നിയോഗിക്കും"- മുഖ്യമന്ത്രി വി.ഡി. സതിശന്റേതാണ് പ്രഖ്യാപനം. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ച മാത്യു കുഴൽനാടൻ എം.എൽ.എയാണ് ഓണ സമ്മാനമായി മൂവാറ്റുപുഴയ്ക്ക് ജില്ലാ പദവി ആവശ്യപ്പെട്ടത്.
1950 മുതൽ ജില്ലാ ആശയമുണ്ടെങ്കിലും 1958ൽ എറണാകുളം ജില്ല പിറന്നപ്പോൾ മൂവാറ്റുപുഴയും ഉൾപ്പെട്ടു. 1982ൽ മൂവാറ്റുപുഴയിൽ വച്ച് കെ. കരുണാകരൻ ജില്ലയാക്കുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. 1984ൽ കാസർകോട് ജില്ലയാണ് അവസാനമായി രൂപീകരിച്ചത്. മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകൾ, കുന്നത്തുനാട് താലൂക്കിന്റെ ഭാഗം, പിറവം നിയോജക മണ്ഡലം, ഇടുക്കിയിലെ തൊടുപുഴ, ദേവികുളം താലൂക്കുകളുടെ ഭാഗം എന്നിവ ചേർത്താണ് പുതിയ ജില്ല വിഭാവന ചെയ്യുന്നത്. ഭൂമിശാസ്ത്രപരവും കാർഷികവുമായി സമാനതകൾ ഈ പ്രദേശങ്ങൾക്കുണ്ട്.
മുഖ്യമന്ത്രി പറഞ്ഞത് :
ഒരു വാചകമേ പറയുന്നുള്ളൂ. മൂവാറ്റുപുഴയുടെ എല്ലാ നഷ്ടങ്ങളും പരിഹരിക്കും. എല്ലാ സങ്കടങ്ങളും വിഷമങ്ങളും മാറ്റും. നഷ്ടം വന്നാൽ പലിശ സഹിതം മൂവാറ്റുപുഴയ്ക്ക് തരും. മൂവാറ്റുപുഴക്കാരെ ഭയങ്കര ഇഷ്ടമാണ്. എന്റെ ജില്ലയിൽ നിന്ന് അവർ വേറിട്ടു പോകുമോയെന്ന വിഷമമുണ്ട്.
എം.എൽ.എ ആവശ്യപ്പെട്ടത്:
മൂവാറ്റുപുഴക്കാർക്ക് മുഖ്യമന്ത്രി ഓണസമ്മാനം നൽകിയേ പോകാവൂ. ഒരുപാട് കാലമായി വിഷുവിനും ഓണത്തിനും ക്രിസ്മസിനും ന്യൂ ഇയറിലും ഞങ്ങൾക്കൊന്നും ലഭിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |