തിരുവനന്തപുരം:തലസ്ഥാന ജില്ലയുടെ കളക്ടർ എന്ന ഉത്തരവാദിത്തം പരാതിക്കിട നൽകാത്തവിധം മികച്ച രീതിയിൽ നിർവഹിച്ചാണ് അനുകുമാരി ഒഴിയുന്നത്. ജി.എസ്.ടി സ്‌പെഷ്യൽ കമ്മീഷണറായാണ് പുതിയ നിയമനം.ഐ.ടി മിഷൻ ഡയറക്ടറായിരിക്കെയാണ് അനുകുമാരി തിരുവനന്തപുരം കളക്ടറായി എത്തുന്നത്.പദ്ധതികൾ കാര്യക്ഷമതയോടെ നടത്താനും ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ട് പരിഹാരമുണ്ടാക്കാനും ശ്രമിച്ചു. പരാതികളുമായി വരുന്നവർക്ക് സാദ്ധ്യമായ പരിഹാരം എത്രയും വേഗം കണ്ടെത്തി സിവിൽ സർവീസുകാർക്കിടയിൽ അനുകുമാരി വ്യത്യസ്ഥയായി.ഔദ്യോഗിക പരിപാടികൾക്കപ്പുറം കാലാ-സാസ്‌കാരിക പ്രവർത്തനങ്ങളിലടക്കം സജീവമായി.നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം ഉയർത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി വർക്കല ക്ലിഫിൽ പാരാ ഗ്ലൈഡിംഗും നടത്തിയും പാപനാശത്ത് പാരാസെയിലിംഗ് നടത്തിയും കൈയടി നേടി.അഗസ്ത്യാർകൂടം ട്രക്കിംഗ് അടക്കം വിവിധ പ്രവർത്തനങ്ങളിലും അനുകുമാരി തിരക്കുകൾക്കിടെ എത്തി. ആറ്റുകാൽ പൊങ്കാലയർപ്പിക്കാനും കർക്കടക വാവുബലി തർപ്പണത്തിലുമടക്കം പങ്കാളിയായി.
ഹരിയാന സ്വദേശിനിയാ അനുകുമാരി 2018 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥയാണ്.ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. 2020 സെപ്തംബറിൽ തലശേരി സബ് കളക്ടറായി.ചുരുങ്ങിയ കാലയളവിനിടെ സംസ്ഥാനത്തെ ഏറ്റവും മികച്ച സബ് കളക്ടർ എന്ന അഭിമാന നേട്ടവും സ്വന്തമാക്കി.പൈതൃക ഓട്ടം,വനിതകളുടെ രാത്രിനടത്തം,ഗ്രീൻ തലശ്ശേരി പദ്ധതി എന്നിവയെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.നൃത്തം പഠിച്ചിട്ടില്ലെങ്കിലും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തിൽ കുട്ടികളോടൊപ്പവും റവന്യൂ ജീവനക്കാരുടെ ഓണാഘോഷത്തിൽ ബാസ്‌കറ്റ്‌ബാൾ മൈതാനത്തിലും നൃത്തച്ചുവട് വച്ചു. ഇത് വൈറലാവുകയും ചെയ്തു. 2022ൽ ജില്ലാ വികസന കമ്മീഷണറായി. 2024 ജൂലായിലാണ് ജില്ല കളക്ടറുടെ ചുമതലയിലെത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |