
തിരുവനന്തപുരം: വഞ്ചിയൂരിലെ നാലുമുക്ക്,സമദ് ഹോസ്പിറ്റൽ റോഡിൽ പാലത്തിലെ കൈവരി പൊളിഞ്ഞെന്ന പരാതിയിൽ പാലം കെട്ടിയടച്ച് അധികൃതർ.സൗഹൃദം റസിഡന്റ്സ് അസോസിയേഷന് സമീപത്തെ ആമയിഴഞ്ചാൻ തോടിന് വശത്തെ കൈവരിയും കൽക്കെട്ടും തകർന്നപ്പോൾ,അപകടാവസ്ഥ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പലതവണ നൽകിയ പരാതിയിന്മേലാണ് ഇറിഗേഷൻ വകുപ്പിന്റെ നടപടി.
നാലുചക്ര വാഹനങ്ങൾ പോകാതിരിക്കാൻ മണൽചാക്കുകൾ വച്ച് ഗതാഗതം നിയന്ത്രിക്കാമെന്നായിരുന്നു എൻജിനിയറുടെ ആദ്യത്തെ തീരുമാനം. എന്നാൽ ഇത് ഫലവത്താകാതായതോടെ ടാർപാട്ട വച്ച് ഗതാഗതം നിയന്ത്രിച്ചു.എന്നാൽ ടാർപാട്ട നീക്കി വീണ്ടും ഇതുവഴി നാലുചക്ര വാഹനങ്ങൾ ഉൾപ്പെടെ പോയിത്തുടങ്ങി.
തുടർന്നാണ് പാലത്തിന്റെ ഒരു ഭാഗം കെട്ടിയടച്ചത്.ഒരു ബൈക്കിന് കടന്നുപോകാൻ മാത്രമുള്ള വീതി മാത്രമെ ഇപ്പോൾ പാലത്തിനുള്ളൂ. ഇതോടെ പ്രദേശവാസികൾ ദുരിതത്തിലായിരിക്കുകയാണ്. ഇപ്പോൾ മറുഭാഗത്ത് എത്താൻ ചുറ്റിസഞ്ചരിക്കേണ്ട ഗതികേടിലാണ് ഇവർ.
ഇതുവഴി സ്ലാബ് റോഡ് പണിയുമെന്നും,റോഡിൽ അപകടമുണ്ടാകാതിരിക്കാൻ ഒരു താത്കാലികാശ്വാസം എന്ന നിലയ്ക്കാണ് മേജർ ഇറിഗേഷൻ വകുപ്പ് പാലം കെട്ടിയടച്ചതെന്നും വഞ്ചിയൂർ വാർഡ് കൗൺസിലർ പറയുന്നു. പാലത്തിലൂടെ ഭാരമുള്ള വാഹനങ്ങൾ കടന്നുപോയി അപകടമുണ്ടാകാതിരിക്കാനാണ് കെട്ടിയടച്ചത്. സ്ലാബ് റോഡ് വരുന്നതോടെ യാത്രാ ദുരിതത്തിന് പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വഞ്ചിയൂർ മുതൽ പാറ്റൂർ വരെ ആമയിഴഞ്ചാൻ തോടിന് മുകളിലുടെ സ്ലാബ് റോഡ് പണിയുന്നതിനുള്ള ടെൻഡർ നടപടികൾ നടക്കുകയാണ്. സാങ്കേതിക കാരണങ്ങളാൽ കാലതാമസമുണ്ടായ ടെൻഡർ നടപടികൾ ഉടൻതന്നെ പൂർത്തിയാക്കും.
വഞ്ചിയൂർ പി.ബാബു, വാർഡ് കൗൺസിലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |