
വിതുര: കല്ലാർ മൊട്ടമൂട്ടിൽ ഒറ്റയാന്റെ ആക്രമണത്തിൽ നിന്ന് വിദ്യാർത്ഥിയും പിതാവും അഭ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ കല്ലാർ മൊട്ടമൂട് പാലത്തിനും ഗോൾഡൻവാലി നീരുറവയ്‌ക്കും സമീപമായിരുന്നു സംഭവം.കല്ലാർ മൊട്ടമൂട് ആദിവാസി ഉന്നതിയിൽ മാധവൻകാണിയുടെ മകൻ മഹേഷും വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകൾ അനന്യയുമാണ് (13) കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ആന റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇരുവരും ബൈക്കിലെത്തിയത്. പെട്ടെന്ന് പ്രകോപിതനായ ആന ബൈക്ക് കുത്തിമറിച്ചിടുകയായിരുന്നു.തെറിച്ചുവീണ മഹേഷും അനന്യയും ഓടി രക്ഷപ്പെട്ടതിനാൽ കൂടുതൽ അപകടങ്ങളുണ്ടായില്ല. ഭാഗ്യം കൊണ്ടാണ് ജീവൻ തിരികെ കിട്ടിയതെന്നും അനന്യ നിലവിളിച്ചതോടെ ആക്രമിക്കാൻ വന്ന ഒറ്റയാൻ പിൻവാങ്ങുകയായിരുന്നെന്നും മഹേഷ് പറയുന്നു. ഇവർ കല്ലാർ ഫോറസ്റ്റ് ഓഫീസിലെത്തി വിവരമറിയിക്കുകയും ചെയ്തു. വനപാലകരാണ് പരിക്കേറ്റ ഇരുവരെയും വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലത്തെത്തി ഒറ്റയാനെ തുരത്തി കാട്ടിലേക്ക് വിട്ടു.
ഒരാഴ്ചയായി ഒറ്റയാൻ
ഭീതിപരത്തുന്നു
കല്ലാർ മൊട്ടമൂട് മേഖലയിൽ ഒറ്റയാൻ ഭീതിപരത്താൻ തുടങ്ങിയിട്ട് ഒരാഴ്ചയായി. പകൽസമയത്തുപോലും ശല്യമുണ്ട്. മേഖലയിലെ കൃഷി മുഴുവൻ ഇതിനകം നശിപ്പിച്ചെന്ന് കർഷകർ പറയുന്നു. ഒറ്റയാന് പുറമേ കല്ലാർ മൊട്ടമൂട് മേഖലയിൽ കാട്ടാനക്കൂട്ടവും ഭീതി പരത്തുന്നുണ്ട്.
ജാഗ്രത പാലിക്കണം
കല്ലാർ,മൊട്ടമൂട് മേഖലയിലും കല്ലാർ - പൊന്മുടി റോഡിലും കാട്ടാനശല്യം രൂക്ഷമായിട്ടുണ്ട്. പകൽ സമയത്തുപോലും കാട്ടാനകൾ എത്തുന്നതിനാൽ യാത്രക്കാരും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
'' വിതുര പഞ്ചായത്തിലെ കല്ലാർ,മൊട്ടമൂട് മേഖലകളിൽ വർദ്ധിച്ചുവരുന്ന കാട്ടുമൃഗ ശല്യത്തിന് പരിഹാരം കാണണം.
കൃഷിനാശം സംഭവിച്ചവർക്ക് ധനസഹായം നൽകുന്നതിനൊപ്പം ആനക്കിടങ്ങും വൈദ്യുതിവേലിയും നിർമ്മിക്കണം"".
പത്മശ്രീ ലക്ഷ്മിക്കുട്ടിഅമ്മ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |