
പൂവാർ: അപകടം പതിവാകുന്ന കഴക്കൂട്ടം കാരോട് ബൈപ്പാസിലെ തിരുപുറം പുറുത്തിവിളിയിൽ മേജർ സിഗ്നൽ ജംഗ്ഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നു. മാസ്റ്റർ പ്ലാനിലുൾപ്പെട്ട പുറുത്തിവിളയിലെ മേജർ സിഗ്നൽ ജംഗ്ഷൻ മൈനർ ജംഗ്ഷനാക്കി മാറ്റാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ തിരുപുറം ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കിയിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. ശക്തമായ ജനകീയ പ്രതിഷേധങ്ങളും നടത്തി. 2021 മുതലാണ് സിഗ്നൽ ജംഗ്ഷൻ സ്ഥാപിക്കണമെന്ന ആവശ്യമുയർന്നത്. സമരം തുടങ്ങി വർഷങ്ങൾ പലതു കഴിഞ്ഞിട്ടും നടപടിയായിട്ടില്ല. ജില്ലാ കളക്ടറുടെ ചേംബറിൽ വിളിച്ചുചേർത്ത യോഗത്തിൽ മേജർ സിഗ്നൽ ജംഗ്ഷൻ പണിയാനുള്ള പ്രോജക്ട് തയാറാക്കി റിപ്പോർട്ട് നൽകാൻ കളക്ടർ ആർ.ഡി.ഒയെ ചുമതലപ്പെടുത്തിയിരുന്നു. നാഷണൽ ഹൈവേ അതോറിട്ടിയുടെ ഉദ്യോഗസ്ഥരുമായി ജനപ്രതിനിധികൾ നടത്തിയ ചർച്ചകളിലെല്ലാം പുറുത്തിവിളയിൽ മേജർ സിഗ്നൽ ജംഗ്‌ഷൻ സ്ഥാപിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്.
വട്ടംകറങ്ങി യാത്രക്കാർ
നാലുവരിപ്പാതയും സർവീസ് റോഡുകളുമടക്കം 4 മീറ്റർ വീതിയിലാണ് ബൈപ്പാസ് റോഡ് നിർമ്മിക്കുന്നത്. കോവളം മുതൽ കാരോട് വരെയുള്ള 16.2കിലോമീറ്റർ ദൂരം കോൺക്രീറ്റ് റോഡാണ്. സമാന്തര റോഡുകളിൽ നിന്നും ബൈപ്പാസിലേക്കുള്ള കവാടങ്ങൾ പരമാവധി അടച്ചും സർവീസ് റോഡുകൾ പലയിടങ്ങളിലും മുറിച്ചും പ്രദേശവാസികളെ ബൈപ്പാസ് റോഡിൽ നിന്നും അകറ്റുകയാണ്. ബൈപ്പാസിൽ പ്രവേശിക്കാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണ്.
പുറുത്തിവിളയിൽ ഫ്ളൈഓവർ നിർമ്മിക്കാനായിരുന്നു ആദ്യപദ്ധതി. ഇതിനെതിരെ പരാതിയും പ്രതിഷേധവും ഉയർന്നതോടെയാണ് മേജർ സിഗ്നൽ ജംഗ്ഷൻ മാസ്റ്റർ പ്ലാനിൽ ഇടംപിടിച്ചത്.
കോവളം കാരോട് കോൺക്രീറ്റ് റോഡ് പൂർത്തിയായി 43കിലോമീറ്ററുള്ള കഴക്കൂട്ടം കാരോട് ബൈപ്പാസ് പൂർണ്ണമായും തുറക്കപ്പെട്ടു. അതോടെ കന്യാകുമാരി എക്‌സ‌്പ്രസ് ഹൈവേയുമായും ടൂറിസം പ്രധാനമായ കന്യാകുമാരിയുമായും തലസ്ഥാനം ബന്ധിപ്പിക്കപ്പെട്ടു.
അപകട മേഖല
കോവളം കാരോട് ബൈപ്പാസ് ഗതാഗതത്തിന് തുറന്നതോടെ വാഹനങ്ങളുടെ കുത്തൊഴുക്കാണ്. ബൈപ്പാസിലെ വലിയ വളവുകളിലൊന്നാണ് പുറുത്തിവിളയിലേത്. ഇവിടെയാണ് പഴയകട കാഞ്ഞിരംകുളം റോഡ് മുറിച്ച് കടന്നുപോകുന്നത്. വലിയ വളവായതിനാൽ ഈ റോഡിലൂടെയെത്തുന്ന വാഹനങ്ങൾക്ക് ബൈപ്പാസിലൂടെയെത്തുന്ന വാഹനങ്ങളെ കാണാനാകാത്തതിനാൽ അപകടങ്ങളും പതിവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |