കോന്നി: വനമേഖലയിൽ കടന്ന് മ്ലാവിനെ വെടിവച്ചുകൊന്ന് ഇറച്ചി വിൽപന നടത്തിയ നാലംഗ നായാട്ടുസംഘത്തെ കോന്നി വനം ഡിവിഷനിലെ ഞള്ളൂർ നോർത്ത് കുമരംപേരൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് വനപാലകർ പിടികൂടി. കോട്ടയം ചേറാടി സ്വദേശികളായ സുനിൽ കുമാർ സി.ജി, അനിൽ കുമാർ.സി.ജി, ഇടുക്കി പാലത്തോട്ടത്തിൽ സ്വദേശി അഭിലാൽ മധു, കോന്നി അരുവാപ്പുലം സ്വദേശി പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത്. മ്ലാവിന്റെ തലയും ആന്തരിക അവയവങ്ങളും വനപാലകർ ആവോലിൽകുഴി ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതികൾ വീണ്ടും വേട്ടക്കിറങ്ങിയത്. കഴിഞ്ഞദിവസം പയ്യനാമൺ അടുക്കാട് ഭാഗത്ത് വീണ്ടും വേട്ട നടത്താൻ ശ്രമിക്കുന്നതിനിടെ വനപാലകർ ഇവരെ പിടികൂടുകയായിരുന്നു.
അരുവാപ്പുലം സ്വദേശിയായ പ്രശാന്തിന് പന്നിയെ വെടിവയ്ക്കാൻ ലഭിച്ച ലൈസൻസിന്റെ മറവിലാണ് സംഘം മൃഗവേട്ട നടത്തിയിരുന്നതെന്ന് വനപാലകർ പറഞ്ഞു.
കോന്നി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ശശീന്ദ്രകുമാർ.എസ്, നോർത്ത് കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ.ഹരിദാസ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സന്തോഷ്.ബി , എ.എസ്.മനോജ് , നജിമുദീൻ.എ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ശ്രീരാജ്.കെ.എസ്, ഗോപകുമാർ.വി.എസ്, ഗോപകുമാർ.വി ,സെയ്യദ് യൂസഫ്.എ ,ഷഹനാസ്.എം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ജീപ്പിൽ സഞ്ചരിച്ച് വേട്ട
വനമേഖലയിൽ ജീപ്പിൽ സഞ്ചരിച്ചാണ് നാലംഗസംഘം മൃഗവേട്ട നടത്തിയിരുന്നത്. ഇവർ സഞ്ചരിച്ച ജീപ്പ്, ഇരട്ടക്കുഴൽ തോക്ക്, മാരകായുധങ്ങൾ എന്നിവ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. വെടി ഇറച്ചി വിൽപ്പനയായിരുന്നു ലക്ഷ്യം. വിവിധ സ്ഥലങ്ങളിലായി ഇവർ ഇറച്ചി വിൽപന നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.
മ്ളാവിനെ കൊന്നത് കഴിഞ്ഞ ഞായറാഴ്ച അതുമ്പുംകുളം ആവോലിൽകുഴിയിൽ.
പന്നിയെ വെടിവയ്ക്കാനുള്ള ലൈസൻസിന്റെ മറവിൽ മൃഗവേട്ട
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |