
ഏറ്റുമാനൂർ: പൊട്ടിപ്പൊളിഞ്ഞ് കുഴികൾ നിറഞ്ഞ റോഡിലൂടെയുള്ള യാത്രയ്ക്ക് എന്ന് അറുതി വരുമെന്നാണ് അതിരമ്പുഴ നിവാസികൾ ചോദിക്കുന്നത്. അതിരമ്പുഴ പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളെ തമ്മിൽ വേർതിരിക്കുന്ന റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. പലതവണ പരാതി നൽകിയിട്ടും നാളിതുവരെ നടപടിയില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. കുണ്ടും കുഴിയും നിറഞ്ഞതിനാൽ റോഡിലൂടെ കാൽനടയാത്ര പോലും ദുഷ്‌കരമാണ്. പാറമാക്ക് മുതൽ വേദഗിരി കെ.എസ്.ഇ ലിമിറ്റഡിന്റെ മുൻവശം വരെയുള്ള ഒന്നര കിലോമീറ്റർ റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം.
നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയം
കിടങ്ങേലോരം ഭാഗത്ത് താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ പ്രധാന ആശ്രയവും ഇതുവഴിയാണ്. അതിരമ്പുഴ പി.എച്ച്.സിയുടെ കീഴിലുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് നിരവധി ഗർഭിണികളും കുട്ടികളും ചികിത്സയ്ക്കായി എത്തുന്നതും ഇതേ റോഡിലൂടെയാണ്. കുട്ടികളുടെ അങ്കണവാടിയും റോഡിന്റെ വശത്ത് സ്ഥിതി ചെയ്യുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥമൂലം ഓട്ടോറിക്ഷകൾ പോലും സഞ്ചരിക്കാൻ വിസമ്മതിക്കുന്ന സ്ഥിതിയാണെന്നും നാട്ടുകാർ പറയുന്നു.
പ്രതിഷേധിച്ചു
ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോയി ചാക്കോ മുട്ടത്തുവയൽ ഉദ്ഘാടനം ചെയ്തു. ആം ആദ്മി പാർട്ടി രണ്ടാം വാർഡ് പ്രസിഡന്റ് ടോമി പാറപ്പുറം അദ്ധ്യക്ഷത വഹിച്ചു. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അറിയിച്ചു. സെക്രട്ടറി സുജിത്ത് കുമാർ, പി.ജെ.ജോസഫ് പാക്കുമല, ജോയി ചെമ്പനാനി, ബെന്നി മ്ലാവിൽ, ത്രേസ്യാമ്മ അലക്‌സ്, ലൂസി തോമസ് ചെറുവള്ളിപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്തിലെ 90 ശതമാനത്തോളം റോഡുകളും സമാനമായ രീതിയിൽ തകർന്ന് കിടക്കുകയാണ്. അടിയന്തരമായി പരിഹാരം കാണണം.-ആം ആദ്മി പാർട്ടി
അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |