
കോട്ടയം : എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അടക്കം കൈക്കൂലിക്കേസിൽപ്പെട്ടതോടെ ജില്ലയിലെ വകുപ്പിന്റെ പ്രവർത്തനങ്ങളിലും അടിമുടി ദുരൂഹത. എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിൽ ഒരിടത്തും വൻലഹരി ഇടപാടുകൾ കണ്ടെത്താനായിട്ടില്ല. വൻതോതിൽ കഞ്ചാവുമായി പിടികൂടിയതാകട്ടെ ചില അന്യസംസ്ഥാനക്കാരെ മാത്രം. എന്നാൽ ഇതിന്റെ തുടരന്വേഷണം നിലച്ചു. പൊലീസ് പിടികൂടുന്നതിന്റെ പാതി പോലും ലഹരിവസ്തുക്കൾ എക്സൈസ് പിടികൂടുന്നില്ലെന്ന ആക്ഷേപം നേരത്തെയുണ്ട്. ലഹരിയുടെ മൊത്ത ഇടപാടുകാരെ തൊടാറില്ല. ചെറിയ അളവിൽ വിൽക്കുന്ന കാര്യർമാരെ മാത്രം അറസ്റ്റ് ചെയ്ത് പേരുണ്ടാക്കുകയാണ്. സ്ക്വാഡുകളുടെ പ്രവർത്തനവും കാരക്ഷ്യമമല്ല. ഇവരും ചെറിയ അളവിലുള്ള ലഹരി വസ്തുക്കളാണ് പിടികൂടുന്നത്. ഒറ്റക്കേസിൽ പോലും ഉറവിടം കണ്ടെത്താനോ മൊത്തവിതരണക്കാരെ പിടികൂടാനോ കഴിഞ്ഞിട്ടില്ല. വൻ ലഹരി ഇടപാടുകാരുമായി ഉദ്യോസ്ഥർക്ക് അവിശുദ്ധ ബന്ധമുണ്ടെന്നും ഇവർ 'ഇട്ടുകൊടുക്കുന്ന' ചിലരെ മാത്രം അറസ്റ്റ് ചെയ്യുകയുമാണെന്നാണ് ആക്ഷേപം.
പഴയ കേസുകളും ചികയുന്നു
മാസപ്പടി കേസിൽ എക്സൈസ് വകുപ്പിൽ സംശയനിഴലിൽ കൂടുതൽ പേർ ഉൾപ്പെട്ടതോടെ പഴയ കേസുകളുടെ പിന്നാമ്പുറവും അന്വേഷിക്കുന്നുണ്ട്. തെളിവടക്കം പിടികൂടിയിട്ടും ശിക്ഷിക്കപ്പെടാതെ പോയ കേസുകളും പരിശോധിക്കുന്നുണ്ട്. കേസ് ഫയലിൽ ഉദ്യോഗസ്ഥർ എന്തെങ്കിലും വിട്ടുവീഴ്ച നടത്തിയിട്ടുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. വിദേശ മദ്യം വിറ്റതുമായി ബന്ധപ്പെട്ട കേസുകളാണ് എക്സൈസിന് കൂടുതൽ പ്രിയം. ബാറുകാരെ സോപ്പിടുന്നതും കൈക്കൂലി നൽകാത്തവരെ മാത്രം തിരഞ്ഞുപിടിച്ച് പിടികൂടുന്നതും സ്ഥിരം ഏർപ്പാടാണെന്നാണ് സംസാരം.
ആളില്ലാ 'കോടകൾ'
പതിവായി വനമേഖലയിൽ നിന്ന് എക്സൈസ് ലിറ്റർ കണക്കിന് കോട കണ്ടെത്തും. പക്ഷേ, ആരേയും അറസ്റ്റ് ചെയ്യില്ല. ഉദ്യോഗസ്ഥർ തന്നെ പേരുണ്ടാക്കാൻ കോട എത്തിച്ച് കമഴ്ത്തി കളയുന്നതാണെന്നാണ് ആക്ഷേപം. ആളില്ലാ കോടയുടെ പേരിൽ ഒരാളെയും അറസ്റ്റ് ചെയ്തിട്ടുമില്ല. വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതായുള്ള ആക്ഷേപവുമുണ്ട്. കൂട്ടിക്കലിൽ ഒരു ലൈബ്രേറിയനാണ് പരാതിയുമായി രംഗത്തെത്തിയിരുന്നത്.
ബാറുകളുടെ കിളിവാതിൽ നിലച്ചു
നടപടി നേരിട്ടതോടെ ബാറുകളുടെ സമയത്തിൽ കൃത്യത
തോന്നിയ സമയത്തുള്ള മദ്യവില്പന നിറുത്തി
സമയം, സ്‌റ്റോക്ക് എന്നിവയുടെ കാര്യത്തിലും കൃത്യത
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |