
തൊടിയൂർ: തുളസിക്കതിർ നുള്ളിയെടുത്തു എന്ന കൃഷ്ണഭക്തിഗാനം ആലപിച്ച് മലയാളികളെ കോൾമയിർ കൊള്ളിച്ച
ഹന്ന ഫാത്തിം ഇക്കുറി സമൂഹമാദ്ധ്യമങ്ങളിൽ താരമാകുന്നത് വിനായക ചതുർത്ഥി ദിനത്തിൽ ഗണപതി സ്തുതി പാടിയാണ്. യുട്യൂബിൽ കണ്ട ഗാനം ഹന്ന പാടി റെക്കാഡ് ചെയ്യുകയായിരുന്നു.
നാലു ദിവസത്തിനുള്ളിൽ സമൂഹമാദ്ധ്യമങ്ങളിൽ 20ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു. 5.45 മിനിറ്റ് ദൈർഘ്യമുള്ള ഗണേശസ്തുതി കരുനാഗപ്പള്ളി ശ്രീരാഗ് റെക്കാഡിംഗ് സ്റ്റുഡിയോയിലാണ് റെക്കാർഡ് ചെയ്തത്. തുളസിക്കതിർ നുള്ളിയെടുത്തു എന്ന കൃഷ്ണഭക്തിഗാനം പാടുമ്പോൾ ഗാനവുമായി ഇഴുകിച്ചേർന്ന അതേ ഭക്തിപാരവശ്യത്തോടെയാണ് ഹന്ന ഗണേശ ഭക്തിഗാനവും ആലപിച്ചത്.
ഹന്നയുടെ മ്യൂസിക് ടീച്ചറായ ശുഭ രഘുനാഥാണ് ഗാനം പാടുന്നതിന് ഹന്നയെ പ്രേരിപ്പിച്ചത്. അമൃത ടി.വി സൂപ്പർസ്റ്റാർ പരിപാടിയിലെ പാട്ടുകാരിയായ ഹന്ന ഇതിനകം രണ്ടു സിനിമകളിൽ പാടിയിട്ടുണ്ട്. വിനയപ്രസാദും സിദിഖും നായിക നായന്മാരായി അഭിനയിച്ച മധുരമീ ജീവിതം, റിലീസാകാനിരിക്കുന്ന മസ്‌ക്കാര എന്നീ ചലച്ചിത്രങ്ങളിലാണ് ഹന്ന ഫാത്തിം പാടിയിട്ടുള്ളത്. 2020 ൽ 9 -ാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ഹന, സഹദേവൻ പട്ടശേരി രചിച്ച തുളസിക്കതിർനുള്ളിയെടുത്തു എന്ന കൃഷ്ണഭക്തിഗാനം ആലപിച്ചത്.
ആദ്യ ദിനങ്ങളിൽ തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായ ഗാനം ഇന്നും മലയാളികളുള്ള ഇടങ്ങളിലെല്ലാം അലയടിക്കുന്നു. കോട്ടയം സി.എം.എസ് കോളേജിൽ ആർക്കിയോളജി മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. തൊടിയൂർ മുഴങ്ങോടി മേച്ചിരയ്യത്ത് വീട്ടിൽ നൗഷാമുദ്ദീൻ-ജസീല ദമ്പതികളുടെ മകളാണ്. വിദ്യാർത്ഥിയും ഗായികയുമായ ഹംദ ഫാത്തിം സഹോദരിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |