അഞ്ചൽ: ഭാര്യവീട്ടിൽ നടത്തിയ അതിക്രമം തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. മണലിൽ മാവിളയിൽ പുത്തൻവീട്ടിൽ വിപിൻ ബേബിയാണ് (31) പിടിയിലായത്. പൊലീസുകാരെ മർദ്ദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. വിപിൻ ബേബി ഭാര്യവീട് അടിച്ചുതകർക്കാൻ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടർന്ന് അഞ്ചൽ എസ്.ഐ. പൗലോസും ഏരൂർ സ്റ്റേഷനിലെ ഹോം ഗാർഡ് തുളസീധരനും സ്ഥലത്തെത്തി. റോഡിൽ പരാക്രമം കാട്ടിയ പ്രതിയെ പൊലീസ് ഉദ്യോഗസ്ഥർ അനുനയിപ്പിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പിറ്റേദിവസം രാവിലെ സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ ഇയാൾ വീണ്ടും വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചു. ഇത് തടയുന്നതിനിടെയാണ് പൊലീസുകാരെ മർദ്ദിച്ചത്. തുടർന്ന് അഞ്ചൽ, ഏരൂർ സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പൊലീസ് എത്തിയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊലീസിനെ ആക്രമിച്ചതിനും കേസെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |