
കണ്ണൂർ: സൂപ്പർ ലീഗ് ജേതാക്കളായ കണ്ണൂർ വാരിയേഴ്സിന്റെ മുഖ്യപരിശീലകനായി റഷ്യൻ പരിശീലകൻ ആൻഡ്രേ ചെർനിഷോവ് ചുമതലയേൽക്കും. 2002 ൽ റഷ്യൻ അണ്ടർ 18 ദേശീയ ടീമിന്റെ പരിശീലകനായി തുടങ്ങിയ ചെർനിഷോവ് റഷ്യ, ജോർജിയ, ബെലാറസ്, കസാക്കിസ്ഥാൻ, സൗദി അറേബ്യ, കുവൈത്ത്, സെർബിയ, ഗ്രീസ്, ഉത്തര മസിഡോണിയ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ വിവിധ ലീഗുകളിൽ ടീമുകളെ പരിശീലിപ്പിച്ച പരിചയവുമായാണ് കണ്ണൂരിലെത്തുന്നത്.
ഇന്ത്യയിൽ മൊഹമ്മദൻസിനെ 2023-24 ഐ ലീഗ് കിരീടത്തിലേക്ക് നയിച്ച പരിശീലകനാണ്. മൂന്ന് തവണ കൊൽക്കത്ത ഫുട്‌ബോൾ ലീഗ് കിരീടവും നേടിയിട്ടുണ്ട്. 2023-24 ഐലീഗ് സീസണിലെ മികച്ച പരിശീലകനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലും മൊഹമ്മദൻസിന്റെ പരിശീലകനായിരുന്നു. സൂപ്പർ ലീഗ് കേരളയിൽ കഴിഞ്ഞ സീസണിൽ തൃശൂർ് മാജിക് എഫ്.സിയെ പരിശീലിപ്പിച്ചിരുന്നു. ടീമിനെ ഫൈനലിലെത്തിച്ചെങ്കിലും കണ്ണൂർ വാരിയേഴ്സിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടു.
കളിക്കാരനായിരിക്കെ റഷ്യൻ ദേശീയ ടീമിനായി 29 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. റഷ്യയിലെ പ്രശസ്ത ഫുട്‌ബോൾ ക്ലബ് ഡിനമോ മോസ്‌കോ, സ്പാർട്ടക് മോസ്‌കോ എന്നീ ടീമിന്റെ താരമായിരുന്നു. 1992ൽ യു.ഇ.എഫ്എ. യൂറോപ്യൻ അണ്ടർ21 ജേതാക്കളായ റഷ്യൻ ടീം അംഗമായിരുന്നു.
സൂപ്പർ ലീഗ് കേരള ജേതാക്കളായ കണ്ണൂർ വാരിയേഴ്സ് സൃഷ്ടിച്ച നിലവാരത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും ആരാധകർക്ക് അഭിമാനിക്കാവുന്ന ഒരു സീസൺ സമ്മാനിക്കുകയുമാണ് തന്റെ ഉത്തരവാദിത്വമെന്നും ആൻഡ്രേ ചെർണിഷോവ് പറഞ്ഞു.
ആൻഡ്രേ ക്ലബിന്റെ ഫുട്‌ബോൾ ഫിലോസഫിയോട് പൂർണമായും യോജിക്കുന്ന ഒരു പരിശീലകനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടീം മികച്ചൊരു സീസൺ സമ്മാനിക്കുമെന്ന് പൂർണ വിശ്വാസമുണ്ട്. ഈ പുതിയ യാത്ര ഒരുമിച്ച് ആരംഭിക്കാൻ എല്ലാവരും ആവേശത്തോടെ കാത്തിരിക്കുകയാണ് -കണ്ണൂർ വാരിയേഴ്സ് ചെയർമാൻ ഡോ.എം.പി.ഹസ്സൻ കുഞ്ഞി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |