
തലശേരി: പൊലീസിന് നേരെ ബോംബെറിഞ്ഞ് കൊലപാതക ശ്രമം നടത്തിയെന്ന കേസിൽ ബി.ജെ.പി പ്രവർത്തകനെ 10വർഷം കഠിന തടവിനും രണ്ടുലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു.
ഒന്നാംപ്രതി എരഞ്ഞോളി കൊടക്കളത്തെ പാലാപറമ്പിൽ കെ.പ്രബേഷിനെ (34) ആണ് തലശേരി രണ്ടാം അഡീഷനൽ ജില്ലാസെഷൻസ് ജഡ്ജി എം. തുഷാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം.
വിചാരണവേളയിൽ ഹാജരാകാതിരുന്ന കേസിലെ രണ്ടാംപ്രതിയായ കൊടക്കളത്തെ ബേബി നിവാസിൽ പി.സൂരജിന്റെ (35) കേസ് പിന്നീട് വീണ്ടും പരിഗണിക്കും. 2016 ഒക്ടോബർ 30ന് രാത്രി ഒമ്പതോടെ പൊന്ന്യം നായനാർ റോഡിൽ വച്ചാണ് കേസിനാസ്പദമായ സംഭവം.
കതിരൂർ നാമത്ത് മുക്കിൽ നിന്ന് നായനാർ റോഡ് ഭാഗത്തേക്ക് നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന കതിരൂർ പൊലീസ് സ്റ്റേഷന്റെ കെ.എൽ 01 ബി.കെ 6238 നമ്പർ ജീപ്പിനു നേരെ ബോംബെറിഞ്ഞുവെന്നാണ് കേസ്. ജീപ്പ് വേഗം മുന്നോട്ടെടുത്തതിനാൽ വാഹനത്തിന്റെ പിറകിൽ വീണാണ് ബോംബ് പൊട്ടിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വി.എസ്.ജയശ്രീ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |