തൊടുപുഴ: ഓണക്കാലത്തും അധികൃതരുടെ കണ്ണുവെട്ടിച്ച് തമിഴ്നാട്ടിൽ നിന്ന് നിലവാരം കുറഞ്ഞ തേയില വ്യാപകമായി അതിർത്തി കടന്നെത്തുന്നു. പ്രധാനമായും ഊട്ടിയടക്കമുള്ള സ്ഥലങ്ങളിൽ നിന്നുള്ള തേയിലയാണ് കൊളുന്ത് വ്യാപാരികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി നാട്ടിലെ ഫാക്ടറികളിലെത്തിക്കുന്നത്. മൂന്നാറടക്കമുള്ള കേരളത്തിലെ തോട്ടങ്ങളിൽ ഉത്പാദിപ്പിക്കുന്ന തേയിലയുടെ നാലിലൊന്ന് പോലും ഗുണമേന്മയില്ലാത്തവയാണ് അതിർത്തി കടന്നെത്തുന്നത്. ഇവ ചെക്പോസ്റ്റുകളിൽ പരിശോധനകളൊന്നുമില്ലാതെ നിർബാധം അതിർത്തി കടന്നെത്തുകയാണ്.
ഓണത്തോടനുബന്ധിച്ച് തേയില വിപണിയിൽ ഉണർവ്. ശരാശരി വില കിലോയ്ക്ക് 180 രൂപയായി. കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ നല്ല ഗ്രേഡ് സി.ടി.സി ഡസ്റ്റ് തേയിലയ്ക്ക് കിലോയ്ക്ക് ഒന്നു മുതൽ രണ്ട് രൂപ വരെയും മുഴുവൻ ഇലകളുള്ള ഓർഡോക്സ് തേയിലയ്ക്ക് അഞ്ച് മുതൽ പത്ത് രൂപവരെയും വില ഉയർന്നു. ബ്ലെൻഡർമാരുടെ ശക്തമായ ഡിമാൻഡിനൊപ്പം സി.ഐ.എസ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള വാങ്ങൽ കൂടിയതും വില ഉയരാൻ കാരണമായി.
കൊള്ളലാഭം കൊയ്ത് കമ്പനികൾ
സംസ്‌കരണവേളയിൽ ഇവ നാടൻ തേയിലയ്‌ക്കൊപ്പം കലർത്തി കമ്പനികൾ കൊള്ളലാഭം കൊയ്യുകയാണ്. ഇതുകാരണം ലോകത്തിലെ തന്നെ ഏറ്റവും മികച്ച തേയില ഉത്പാദിപ്പിക്കുന്ന ഇടുക്കിയിലെ ചെറുകിട കർഷകരുടെ തേയില വാങ്ങാൻ ഫാക്ടറികൾ തയ്യാറാകാത്ത സ്ഥിതിയാണ്. വാങ്ങിയാൽ തന്നെ ഉത്പാദന ചെലവ് പോലും നൽകാൻ ഫാക്ടറികൾ തയ്യാറാകുന്നില്ല. ടീ ബോർഡാണ് വില നിശ്ചയിക്കുന്നത്.
ചെറുകിട കർഷകരുടെ കൈയിൽ നിന്ന് നിസാര വിലയ്ക്ക് വാങ്ങുന്ന പച്ചക്കൊളുന്ത് ഏജൻസികൾ ഫാക്ടറികൾക്ക് നൽകുന്നത് കിലോയ്ക്ക് 22 മുതൽ 25 രൂപ വരെ വിലയ്ക്കാണ്.
ചെറുകിട കർഷകർ നേരിട്ടെത്തിച്ചാൽ രജിസ്‌ട്രേഷനില്ലെന്ന കാരണം പറഞ്ഞ് ഫാക്ടറികൾ കൊളുന്ത് വാങ്ങില്ല.
വ്യാജതേയില സംബന്ധിച്ച് കർഷകർ ടീ ബോർഡിനടക്കം പലതവണ പരാതി നൽകിയിട്ടും ഇത് തടയാൻ യാതൊരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
കർഷകരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കേണ്ട തേയില ബോർഡും ഇക്കാര്യത്തിൽ ഇടപെടാറില്ല.
20,000
ചെറുകിട തേയില കർഷക ഫെഡറേഷന്റെ കണക്കനുസരിച്ച് ഇടുക്കി ജില്ലയിൽ മാത്രം ഏകദേശം ഇരുപതിനായിരത്തിലധികം ചെറുകിട തേയില കർഷകരുണ്ട്. പീരുമേട്, ദേവികുളം, ഇടുക്കി തുടങ്ങിയ പ്രദേശങ്ങളിലാണ് ചെറുകിട തേയില കൃഷിക്കാർ കൂടുതലുള്ളത്.
Kerala is being flooded with substandard tea from Tamil Nadu during Onam, bypassing checks. Factories mix these cheap leaves with local produce for profit, severely impacting over 20,000 small-scale tea farmers in Idukki who struggle to sell their quality produce. Farmers accuse authorities and the Tea Board of inaction despite repeated complaints.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |