വൈപ്പിൻ: വൈപ്പിൻകരയുടെ തനത് കൃഷിയായ പൊക്കാളി നെൽകൃഷി നടത്താതെ പാടശേഖരം ചെമ്മീൻകെട്ടുകൾ മാത്രമാക്കി ചുരുക്കാൻ നീക്കം. വീരൻ പുഴയോട് ചേർന്ന് എടവനക്കാട് വാച്ചാക്കൽ മേത്തറയിൽ ഉൾപ്പെടുന്ന 200 ഓളം ഏക്കർ പാടശേഖരമാണ് ജെ.സി.ബി ഉപയോഗിച്ച് പാടത്തിന്റെ ആഴം കൂട്ടി നെൽകൃഷിക്ക് യോഗ്യമല്ലാതാക്കാൻ ശ്രമിക്കുന്നത്.
പൊക്കാളി സംരക്ഷണത്തിനായി കൃഷിവകുപ്പ് മുഖേന സർക്കാർ സഹായം നൽകുന്നുണ്ടെങ്കിലും പൊക്കാളി കൃഷിയെക്കാൾ ലാഭകരമാണ് ചെമ്മീൻ കൃഷി. അഞ്ച് മാസം ചെമ്മീൻ കൃഷി തുടർന്ന് ഏഴ് മാസം പൊക്കാളി കൃഷി എന്നതാണ് സർക്കാർ നിയമം. നവംബർ 15 മുതൽ ഏപ്രിൽ 14 വരെയാണ് ചെമ്മീൻ കൃഷി. ഏപ്രിൽ 15 മുതൽ പൊക്കാളിക്കായി നിലമൊരുക്കണം. എന്നാൽ ഇത്തവണ ജൂലായ് അവസാനം ആയിട്ടും പൊക്കാളിക്കായി നിലം വറ്റിക്കുകയോ നിലമൊരുക്കുകയോ ചെയ്തിട്ടില്ല. പൊക്കാളി പാടം ആഴം വർദ്ധിപ്പിച്ച് രൂപമാറ്റം വരുത്തണമെങ്കിൽ ലാൻഡ് റവന്യൂ കമ്മീഷണറുടെ മുൻകൂർ അനുമതി വേണം. അനുമതി തേടാതെയാണ് ആഴം വർദ്ധിപ്പിക്കൽ, ചിറ കെട്ടൽ, അനധികൃത നിർമ്മാണം എന്നിവ നടത്തുന്നത്.
ഇതിനെതിരെ പ്രതികരിക്കുന്ന പ്രദേശവാസികളെ മജിസ്ട്രേറ്റ് കോടതി, ജില്ലാകോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ കേസ് നൽകി പക വീട്ടുകയാണ്. ഇവരിൽ ഏറെപേരും പാടശേഖരത്തിന് സമീപമുള്ള പട്ടികജാതിയിൽ പെട്ടവരാണ്.
നിയമവിരുദ്ധമായി പാടശേഖരങ്ങളെ മാറ്റിമറിക്കുമ്പോൾ നടപടിയെടുക്കേണ്ട ഗ്രാമപഞ്ചായത്ത്, കൃഷി വകുപ്പ് , ഫിഷറീസ് അധികൃതർ എന്നിവർ നിസ്സംഗത പാലിക്കുന്നുവെന്ന് പാടശേഖര സംരക്ഷണ സമിതി ആരോപിക്കുന്നു. ഇതിനെതിരെ എടവനക്കാട് പഞ്ചായത്ത് ,കൃഷിഭവൻ, ഫിഷറീസ് ഓഫീസ് എന്നിവയുടെ മുൻപിൽ ഇന്ന് സംരക്ഷണ സമിതി ധർണ്ണ നടത്തുന്നുണ്ട്.
1.പൊക്കാളിപ്പാടങ്ങൾ ആഴം വർദ്ധിപ്പിച്ച് രൂപ മാറ്റം വരുത്തുന്നവർക്കെതിരെ നടപടി എടുക്കുക.
2. സർക്കാർ ഭൂമിയിലെയും പൊതുചിറകളിലെയും കയ്യേറ്റങ്ങൾ നീക്കം ചെയ്യുക.
3. വീരൻ പുഴയിലേക്കുള്ള സഞ്ചാരമാർഗങ്ങൾ പുന:സ്ഥാപിക്കുക.
4. ലൈസൻസ് കാലാവധി കഴിഞ്ഞിട്ടും തുടരുന്ന ചെമ്മീൻ വാറ്റ് അവസാനിപ്പിക്കുക.
5 പൊക്കാളി കൃഷി പുനരാരംഭിക്കുക.
പരിസ്ഥിതി സംരക്ഷണത്തിനും പൊക്കാളി പാടശേഖരങ്ങളുടെ നിലനിൽപ്പിനും ആവശ്യമായ നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കണം.
ബിനോയ്,
ഗ്രാമപഞ്ചായത്ത് അംഗം,എടവനക്കാട്.
A move to convert traditional Pokkali paddy fields into shrimp ponds has sparked concern in Vypin, Kerala. Around 200 acres of farmland in the Vachakkal Methara area of Edavanakkad, near the Veeranpuzha backwaters, are reportedly being deepened using excavators, making the land unsuitable for Pokkali rice cultivation. The development has raised fears over the loss of the region's unique and ecologically significant farming tradition.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |