കാെട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കുറുമ്പാലൂർ അങ്കണവാടിമുറ്റത്തെ 'ഭാർഗവീ നിലയം' പൊളിച്ചു, കൊച്ചുകുഞ്ഞുങ്ങൾക്കും രക്ഷകർത്താക്കൾക്കും അങ്കണവാടി ജീവനക്കാർക്കും ആശ്വാസം. പഞ്ചായത്തിലെ ആരോഗ്യ കുടുംബ ക്ഷേമ ഉപകേന്ദ്രത്തിന്റെ പഴയ കെട്ടിടമാണ് ഭീഷണിയായി നിലനിന്നിരുന്നത്. കൊച്ചുകുഞ്ഞുങ്ങൾ ഓടിക്കളിക്കുന്ന അങ്കണവാടി മുറ്റത്ത് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ നിലകൊണ്ട് കെട്ടിടത്തെപ്പറ്റി കഴിഞ്ഞ സെപ്തംബർ 13ന് 'അങ്കണവാടിമുറ്റത്തൊരു 'ഭാർഗവീ നിലയം'! എന്ന തലക്കെട്ടോടെ കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കുറുമ്പാലൂർ വാർഡിൽ പനന്തോട്ടം 42ാം നമ്പർ അങ്കണവാടിയോട് ചേർന്നാണ് പൊളിഞ്ഞുവീഴാറായ പഴഞ്ചൻ കെട്ടിടം നിലകൊണ്ടത്. കുഞ്ഞുങ്ങൾ ക്ളാസ് മുറിയിൽ നിന്നും മിക്കപ്പോഴും പുറത്തേക്കിറങ്ങാറുണ്ട്. കണ്ണൊന്ന് തെറ്റി പഴഞ്ചൻ കെട്ടിടത്തിനടുത്തെത്തിയാൽ അപകട സാദ്ധ്യത ഏറെയാണെന്ന് വാർത്തയിൽ ചൂണ്ടിക്കാട്ടിയതോടെയാണ് അധികൃതർ ഉണർന്നത്. പഞ്ചായത്ത് പ്രസിഡ് വി.വിദ്യ സ്ഥലം സന്ദർശിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെക്കൂടി കെട്ടിടം പൊളിച്ച് നീക്കുന്നതിനുള്ള തുടർ നടപടികൾ കൈക്കൊള്ളുകയുമായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്യുന്നതോടെ അങ്കണവാടിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഉഷാറാകും.
പൊളിച്ചത് 35 വർഷം മുൻപ് നിർമ്മിച്ച കെട്ടിടം
പുതിയ കെട്ടിടം നിർമ്മിക്കും
കുടുംബ ക്ഷേമ ഉപകേന്ദ്രത്തിനായി ഇവിടെ പുതിയ കെട്ടിടം നിർമ്മിക്കും. 55 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |