
അഞ്ചാലുംമൂട്: കൊല്ലം-കായംകുളം റെയിൽപ്പാതയിൽ പ്രതിദിനം മുന്നൂറോളം പേർ ആശ്രയിക്കുന്ന പെരിനാട് റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം യാത്രക്കാരെ വലയ്ക്കുന്നു. പരാതിയും നിവേദനങ്ങളും ആവർത്തിച്ചിട്ടും റെയിൽവേയുടെ അനാസ്ഥ തുടരുകയാണ്.
പെരുമൺ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി വലിയൊരു വിഭാഗമാണ് സ്റ്റേഷനെ ആശ്രയിക്കുന്നത്. പാലരുവി എക്സ്‌പ്രസ്, മെമു സർവീസുകൾ, പാസഞ്ചർ ട്രെയിനുകൾ ഉൾപ്പെടെ പ്രതിദിനം 22ഓളം ട്രെയിനുകൾ ഇതുവഴി കടന്നുപോകുന്നുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചുള്ള വികസന പ്രവർത്തനങ്ങൾ നടന്നിട്ടില്ല.
തൃക്കരുവ, പനയം, അഞ്ചാലുംമൂട്, പെരുമൺ മേഖലകളിലെ ജനങ്ങളാണ് റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. കൊല്ലം ജംഗ്ഷനിലെത്താൻ 10.5 കിലോമീറ്ററും കുണ്ടറയിലെത്താൻ 8 കിലോമീറ്ററും യാത്ര ചെയ്യേണ്ടതിനാൽ പരിമിതമായ സൗകര്യങ്ങളിലും യാത്രക്കാർ പെരിനാട് സ്റ്റേഷനെ തന്നെ ആശ്രയിക്കുകയാണ്.
സ്റ്റോപ്പുണ്ട്, വികസനമില്ല
അടുത്തിടെ ഗുരുവായൂർ എക്സ്‌പ്രസ് ഉൾപ്പടെ രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു
കൊവിഡ് കാലത്ത് നിറുത്തലാക്കിയ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചില്ല
കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക
രണ്ടാം പ്ലാറ്റ്ഫോമിൽ മേൽക്കൂര, ടോയ്ലെറ്റ് സൗകര്യം ഒരുക്കുക
പ്ലാറ്റ്ഫോമിന്റെ നീളം വർദ്ധിപ്പിക്കുക
പുതിയ വെയിറ്റിംഗ് ഷെഡുകൾ നിർമ്മിക്കുക
സ്റ്റേഷനിലേയ്ക്കുള്ള റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുക
സ്റ്റേഷൻ പരിസരവും പാർക്കിംഗ് സ്ഥലവും കാട് വെട്ടിത്തെളിച്ച് സുരക്ഷിതമാക്കുക
മേൽപ്പാലം യാത്രക്കാർക്ക് ഭീഷണി
റെയിൽപ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഫുട്ട് ഓവർ ബ്രിഡ്ജും ജീർണാവസ്ഥയിലാണ്. പാലത്തിലേക്കുള്ള പടികളുടെ സ്ലാബുകൾ ദ്രവിച്ച് കമ്പികൾ പുറത്തുകാണാം. വർഷങ്ങൾക്ക് മുമ്പ് സ്ലാബ് തകർന്ന് ഒരാൾ റെയിൽപ്പാളത്തിയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. പാലം ഇപ്പോഴും യാത്രക്കാർക്ക് ഭീഷണിയാണ്.
നിരവധി തവണ റെയിൽവേ അധികൃതർക്കും ജനപ്രതിനിധികൾക്കും നിവേദനം നൽകി. പെരിനാട് റെയിൽവേ സ്റ്റേഷൻ വികസനത്തിന് അടിയന്തരമായി ഇടപെടണം.
വിധു വൃന്ദാവനം
പൊതുപ്രവർത്തകൻ
റെയിൽവേ കാണിക്കുന്നത് കടുത്ത അവഗണനയാണ്. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കി വികസന പ്രവർത്തനങ്ങൾ നടപ്പാക്കണം.
പനയം ശ്രീകുമാർ
ബ്ലോക്ക് പഞ്ചായത്ത് അംഗം, ചിറ്റുമല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |