പടികടന്ന് മാമ്പഴക്കാലം, വരുന്നൂ...റംബൂട്ടാൻ ദിനങ്ങൾ
ചാലക്കുടി: മാമ്പഴക്കാലം കടന്നുപോയതോടെ ഇനി വരാനിരിക്കുന്നത് റംബൂട്ടാൻ ദിനങ്ങളാണ്. കാലവർഷം വരവറിയിച്ചതോടെ മാവുകൾ കാലിയായി തുടങ്ങിയതു പോലെ വിനോദസഞ്ചാര പ്രദേശത്തെ വഴിയോരങ്ങളിലെ മാമ്പഴവിപണിയും പതിയെ മാഞ്ഞുതുടങ്ങി. ഇതോടെ വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട റംബൂട്ടാൻ രംഗത്തെത്തി. പണം കായ്ക്കും റംബൂട്ടാൻ മരങ്ങൾ ഇക്കുറി നേരത്തെ പാകമായി കഴിഞ്ഞു. അതിരപ്പിള്ളി റോഡിന്റെ ഇരുഭാഗത്തും ഇവയുടെ വിൽപ്പനയുമായി കച്ചവടക്കാർ നിരന്നു. വില കിലോയ്ക്ക് 200 മുതൽ 300 രൂപ വരെ. കിലോയ്ക്ക് 200 രൂപ നിരക്കിൽ മങ്കോസ്റ്റിനും വിറ്റഴിയുന്നു. എന്നാൽ, ആവശ്യക്കേറെയുള്ളത് റംബൂട്ടാനാണ്. കെട്ടിത്തൂക്കിയിട്ടിരിക്കുന്ന ചുവന്നുതുടത്ത കുല വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നു.
റംബൂട്ടാന്റെ ഇൗറ്റില്ലം
കേരളത്തിലെ റംബൂട്ടാൻ കൃഷിയുടെ ഈറ്റിമാണ് പരിയാരം പഞ്ചായത്ത്. ഇവിടെ സാധാരണക്കാരും സ്വന്തം ആവശ്യത്തിന് ഇവ നട്ടുവളർത്തുന്നുണ്ട്. രണ്ടു പതിറ്റാണ്ട് മുമ്പ് പരിയാരത്ത് തുടക്കമിട്ട റംബൂട്ടാൻ കൃഷി മേലൂർ, കോടശേരി പഞ്ചായത്തുകളിലും വ്യാപിച്ചു. മറ്റു പഞ്ചാത്തുകളും ഇതിൽ ആകൃഷ്ടരായി. അങ്ങനെ ചാലക്കുടി റംബൂട്ടാന്റെ നാടായി മാറി. ഇവയുടെ തൈകൾ വിൽക്കുന്ന നഴ്സറികളും ഇവിടെ ധാരാളമാണ്. പക്ഷികളും ഫംഗസും ഭീഷണി
മേയ് മാസത്തിൽ വിളവെടുത്ത് തുടങ്ങുന്ന റംബൂട്ടാൻ മരങ്ങൾക്ക് വവ്വാലുകളാണ് പൊതുശത്രു. രാത്രിയിൽ പറന്നെത്തുന്ന ഇവ ഓരോ ദിവസവും നൂറുകണക്കിന് പഴങ്ങൾ റാഞ്ചും. മറ്റുപക്ഷികളും വെല്ലുവിളി ഉയർത്തും. മരത്തിനെ നൈലോൺ വലകൊണ്ട് മൂടിയാണ് കർഷകർ ഇവയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നത്. അണ്ണാനും റംബൂട്ടാൻ തോട്ടങ്ങളിലെ നിത്യസന്ദർശകരാണ്. പുതിയ തരം ഫംഗസും റംബൂട്ടാന് വെല്ലുവിളായിട്ടുണ്ട്. പുറന്തോടിൽ കറുപ്പ് നിറം കാണുന്നതാണ് തുടക്കം. പിന്നീട് അകക്കാമ്പിനെ ശോഷിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് കർഷകർ പറയുന്നു.
കൃഷി ഏറെ പ്രിയമാണ്. പൊതുവിപണിയോ വരുമാനമോ പ്രതീക്ഷിക്കുന്നില്ല. സ്വന്തം ആവശ്യത്തിന് മാത്രമായാണ് റംബൂട്ടാൻ വളർത്തുന്നത്.
അയ്യംകുളം സത്യദാസ്,
ശാന്തിപുരം, മേലൂർ
അതിരപ്പിള്ളി റോഡിൽ വിൽപ്പനയ്ക്കായി നിരന്ന റംബൂട്ടാൻ.
സത്യദാസ് അയ്യംകുളം.