വിദ്യാർത്ഥികളും ബസ് ജീവനക്കാർ തമ്മിലെ സംഘർഷം തടയും സബ് ആർ.ടി.ഒ തലത്തിൽ യോഗങ്ങൾ സംഘടിപ്പിക്കും
മലപ്പുറം: പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിദ്യാർത്ഥികളുടെ ബസ് യാത്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാര മാർഗങ്ങൾ രൂപീകരിക്കുന്നതിനുമായി സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മറ്റി യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. എ.ഡി.എം സി.എസ്.രാജേഷ്, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ വി.ജോയി, ഡിവൈ.എസ്.പി പ്രകാശൻ പടന്നയിൽ നേതൃത്വം നൽകി. വിദ്യാർത്ഥി സംഘർഷങ്ങൾ ലഘൂകരിക്കാൻ ബസ് തൊഴിലാളി സംഘടനകളെ ഉൾപ്പെടുത്തി സബ് ആർ.ടി.ഒ തലത്തിൽ പ്രാദേശിക യോഗങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. വിദ്യാർത്ഥികളുടെ കൺസഷൻ കാർഡ് ലീഡ്സ് ആപ്പ് മുഖേന വിതരണം ചെയ്യുന്നതും ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്ഥാപന മേധാവിയുടെ ഒപ്പും സീലുമുള്ള ഐഡന്റിറ്റി കാർഡ് കൺസഷൻ കാർഡായി ഉപയോഗിക്കുന്നതും ചർച്ച ചെയ്തു. വേനൽ അവധിയില്ലാത്ത കോഴ്സുകളിലെ വിദ്യാർത്ഥികൾക്ക് അവധിക്കാലത്തും സൗജന്യ നിരക്കിൽ യാത്ര അനുവദിക്കുന്നതും അവധി ദിവസങ്ങളിൽ കൺസഷൻ നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളും യോഗത്തിൽ ഉയർന്നു. ബസ് ജീവനക്കാരിൽ നിന്ന് വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ, വിദ്യാർത്ഥികളെ കണ്ടിട്ടും ബസ് നിർത്താതെ പോകുന്നത്, കൺസഷൻ നിരക്കിൽ കൂടുതലായി പണം ഈടാക്കുന്നത് വിഷയങ്ങൾ ചർച്ച ചെയ്തു. വിദ്യാർഥികൾ ക്യൂ പാലിച്ച് മാത്രം ബസിൽ കയറണമെന്നും മേൽനോട്ടം വഹിക്കാൻ ഒരു അദ്ധ്യാപകനെ ചുമതലപ്പെടുത്തണമെന്നും യോഗം നിർദേശിച്ചു. മഴക്കാലത്ത് വിദ്യാർത്ഥികളെ ബസ് സ്റ്റോപ്പുകളിലും ബസ് സ്റ്റാൻഡ്കളിലും ദീർഘനേരം നിർത്തരുതെന്നും കൺസഷൻ നിരക്കിൽ അധിക തുക ഈടാക്കരുതെന്നും ബസ് ജീവനക്കാർക്ക് നിർദേശം നൽകി. രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ കൺസഷൻ സമയം നീട്ടുണമെന്നും കൺസഷൻ കാർഡിൽ ദൂരപരിധി അനുസരിച്ചുള്ള നിരക്ക് രേഖപ്പെടുത്തണമെന്നും വിദ്യാർത്ഥികളിൽ കൺസഷൻ സംബന്ധിച്ച ബോധവത്കരണം നടത്തണമെന്നും വിദ്യാർത്ഥി സംഘടനാ ഭാരവാഹികൾ യോഗത്തിൽ ഉന്നയിച്ചു.
ചടങ്ങിൽ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, മലപ്പുറം കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ, പെരിന്തൽമണ്ണ, പൊന്നാനി, തിരൂർ, നിലമ്പൂർ, തിരൂരങ്ങാടി, കൊണ്ടോട്ടി, ജോയിന്റ് ആർ.ടി.ഒമാർ, വിദ്യാർത്ഥി സംഘടന പ്രതിനിധികൾ, കോളേജ് അദ്ധ്യാപകർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് വെൽഫയർ സെക്ഷൻ ഓഫീസർ, പൊലീസ് പ്രതിനിധികൾ പങ്കെടുത്തു.