റിസോർട്ട് ജീവനക്കാരനെ നായയെക്കൊണ്ട് കടിപ്പിച്ച കാപ്പ പ്രതി അറസ്റ്റിൽ

Tuesday 26 May 2026 12:10 AM IST

​കൊല്ലം: റിസോർട്ട് ജീവനക്കാരനെ റോട്‌വീലർ നായയെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാപ്പ പ്രതി തെന്മല പൊലീസിന്റെ പിടിയിലായി. പുനലൂർ സ്വദേശിയായ വിഷ്ണുവാണ് (30) അറസ്റ്റിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി അടുത്തിടെയാണ് പുറത്തിറങ്ങിയത്.

​കഴിഞ്ഞ ശനിയാഴ്ച രാത്രി 9 ഓടെ തെന്മലയിലെ ഒരു സ്വകാര്യ റിസോർട്ടിലായിരുന്നു സംഭവം. റിസോർട്ടിനുള്ളിൽ അപരിചിതനായ പ്രതി റോട്‌വീലർ നായയുമായി നിൽക്കുന്നത് കണ്ട് ജീവനക്കാരനായ സൂരജ് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ വിഷ്ണു, നായയുടെ ചങ്ങല അഴിച്ച് സൂരജിന് നേർക്ക് തിരിച്ചുവിടുകയായിരുന്നു.

​നായ സൂരജിന്റെ കഴുത്തിന് നേരെ ചാടിവീണെങ്കിലും കൈകൊണ്ട് തടഞ്ഞതിനാലാണ് ജീവൻ രക്ഷിക്കാനായത്. സൂരജിന്റെ കൈയ്ക്ക് ആഴത്തിൽ കടിയേറ്റു. നിലവിളി കേട്ട് റിസോർട്ടിലെ മറ്റ് ജീവനക്കാർ ഓടിയെത്തിയാണ് സൂരജിനെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ സൂരജിനെ ഉടൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പൊലീസ് അതിവേഗം വലയിലാക്കുകയായിരുന്നു. ​തെന്മല, പുനലൂർ സ്റ്റേഷനുകളിലായി നിലവിൽ പന്ത്രണ്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണു. തെന്മല എസ്.എച്ച്.ഒ ജെ.എസ്.പ്രവീൺ, എസ്.ഐ നിതിൻരാജ്, സി.പി.ഒമാരായ അഖിൽ, വിഷ്ണു, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.