മുഖ്യമന്ത്രി ചർച്ചയിൽ ഘടകകക്ഷികൾ 'എല്ലാം നിരീക്ഷകരോട് പറഞ്ഞു, പുറത്തു പറയില്ല'
തിരുവനന്തപുരം: കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ എ.ഐ.സി.സി നിരീക്ഷകരോട് തങ്ങളുടെ നിലപാട് അറിയിച്ച് യു.ഡി.എഫ് ഘടകകക്ഷി നേതാക്കൾ. വൈകിട്ട് നാലിന് സ്വകാര്യ ഹോട്ടലിലായിരുന്നു ഘടകകക്ഷി നേതാക്കളുമായി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്ക് എന്നിവർ പ്രത്യേകം കൂടിക്കാഴ്ച നടത്തിയത്. ഞങ്ങളുടെ പാർട്ടിയുടെ അഭിപ്രായം അറിയിച്ചുവെന്നും കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. തങ്ങളുടെ നിലപാട് എന്താണെന്ന് പരസ്യമായി പറയാനാവില്ലെന്നും വ്യക്തമാക്കി. പി.എം.എ.സലാം, ഇ.ടി.മുഹമ്മദ് ബഷീർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കോൺഗ്രസിന്റെ തീരുമാനം ആർ.എസ്.പിക്ക് സ്വീകാര്യമാണെന്ന് സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ പറഞ്ഞു. ഞങ്ങൾ ഒരു പേരും മുന്നോട്ട് വച്ചിട്ടില്ലെന്നും വ്യക്തമാക്കി. എൻ.കെ. പ്രേമചന്ദ്രൻ, എ.എ.അസീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ സംബന്ധിച്ച ഉചിതമായ തീരുമാനം ഉടൻ ഉണ്ടാകണമെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ.ജോസഫ് പറഞ്ഞു. പൊതുജനാഭിപ്രായംകൂടി പരിഗണിച്ച് വേണം തീരുമാനമെടുക്കേണ്ടത്. ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നും പറഞ്ഞു. അഭിപ്രായം നിരീക്ഷകരെ അറിയിച്ചതായി മാണി.സി.കാപ്പൻ പ്രതികരിച്ചു.
ആരുടേയും പേര് പറഞ്ഞിട്ടില്ലെന്നും വൈകാതെ തീരുമാനം വേണമെന്നും സി.പി. ജോൺ വ്യക്തമാക്കി. അനൂപ് ജേക്കബ് മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി. ഹൈക്കമാൻഡിന് ഉടൻ റിപ്പോർട്ട് നൽകുമെന്നും മുഖ്യമന്ത്രി ആരെന്നതിൽ ഒറ്റ തീരുമാനത്തിൽ എത്തുമെന്നും ഘടകകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും പറഞ്ഞു.