ടി.കെ. ഗോവിന്ദൻ കോടിയേരിയുടെ വസതിയിൽ

Thursday 07 May 2026 2:00 AM IST

കണ്ണൂർ: തളിപ്പറമ്പിൽ സി.പി.എമ്മിനെ തോൽപ്പിച്ച് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിമതനായ ടി.കെ. ഗോവിന്ദൻ ഭാര്യ കെ.പി. രമണിക്കൊപ്പം, അന്തരിച്ച സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദർശിച്ചു. കണ്ണൂർ ഡി.സി.സി ഓഫീസിലെ സ്വീകരണത്തിനു ശേഷമായിരുന്നു ഇത്.കോടിയേരിയുടെ ഭാര്യ വിനോദിനിയും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് ഗോവിന്ദനെ സ്വീകരിച്ചു. വസതിയിൽ സ്ഥാപിച്ചിട്ടുള്ള കോടിയേരിയുടെ പ്രതിമയ്ക്ക് മുന്നിൽ ഗോവിന്ദൻ പുഷ്പാർച്ചന നടത്തി. ഓർമ ചിത്രങ്ങളും മ്യൂസിയവും സന്ദർശിച്ചു.

കോടിയേരിയുമായുള്ള ബന്ധം ഒരിക്കലും വിസ്മരിക്കാൻ കഴിയില്ലെന്ന് ടി.കെ. ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പാർട്ടി സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുമ്പോഴും തന്റെ മനസ്സിലുണ്ടായിരുന്നത് കോടിയേരിയുടെ ചിത്രമായിരുന്നു..

കോടിയേരിയുണ്ടായിരുന്നെങ്കിൽ പാർട്ടിയിൽ പ്രശ്നയുണ്ടാകില്ലായിരുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു..

 വർഗവഞ്ചകനല്ല: വിനോദിനി ടി.കെ. ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കില്ലെന്ന് കോടിയേരിയുടെ ഭാര്യ വിനോദിനി പറഞ്ഞു. ഗോവിന്ദനുമായി തങ്ങൾക്കുള്ളത് പാർട്ടിക്കതീതമായ ബന്ധമാണ്.. കോടിയേരിയെന്ന നേതാവിനോടോ മനുഷ്യനോടോ ഉള്ള സ്‌നേഹം കൊണ്ട് ഈ വീട്ടിൽ വരുന്ന ആരെയും സ്വാഗതം ചെയ്യും. ആ ബന്ധത്തിൽ രാഷ്ട്രീയം കലർത്തില്ല.. താൻ ആരുടെയും അടിമയല്ലെന്നും തനിക്ക് സ്വന്തമായ ശരികളുണ്ടെന്നും അവർ പറഞ്ഞു.മകൻ ബിനീഷ് കോടിയേരിയും സന്ദർശനം വ്യക്തിപരമാണെന്ന് അഭിപ്രായപ്പെട്ടു. അച്ഛനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഗോവിന്ദനും കുടുംബവും എത്തിയത്. ഈ വീട് ആർക്കും അടഞ്ഞതല്ലെന്നും ബിനീഷ് പ്രതികരിച്ചു.