പെരിയാറിലെ പെൺകടുവയെ തൃശൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി
കുമളി:പെരിയാർ കടുവാ സങ്കേതത്തിന്റെ സ്നേഹലാളനകളിൽ വളർന്ന 'മംഗള" ഇനി തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ. കാഴ്ചപരിമിതിയെ തുടർന്ന് വനത്തിൽ സ്വതന്ത്രമായി കഴിയാൻ പ്രയാസമുള്ളതിനാലാണ് വിദഗ്ദ്ധ പരിചരണത്തിനായി മംഗള എന്ന പെൺകടുവ തൃശൂരിലേക്ക് മാറ്റിയത്.വ്യാഴാഴ്ച രാത്രി 11ന് കടുവയെ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ പുത്തൂരിലെത്തിച്ചു.കഴിഞ്ഞ ആറു വർഷമായി മംഗളയെ പരിചരിച്ചിരുന്ന പ്രൊട്ടക്ഷൻ വാച്ചർ റോയി എബ്രഹാമിനെയും കടുവയ്ക്കൊപ്പം അധികൃതർ തൃശൂരിലേക്ക് അയച്ചിട്ടുണ്ട്.
2020 നവംബർ 21നാണ് പെരിയാർ കടുവാ സങ്കേതത്തിലെ മംഗളാദേവി ക്ഷേത്രത്തിന് സമീപത്ത് നിന്ന് രണ്ട് മാസം പ്രായമുള്ളപ്പോഴാണ് കടുവക്കുഞ്ഞിനെ വനംവകുപ്പിന് ലഭിക്കുന്നത്.ഗുരുതരമായ തിമിരം ബാധിച്ച് കാഴ്ചശക്തി കുറഞ്ഞ നിലയിലായിരുന്നു കടുവ.വിദേശത്തുനിന്ന് മരുന്നുകൾ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും വേട്ടയാടി ജീവിക്കാനുള്ള കാഴ്ച തിരികെ ലഭിച്ചില്ല.വനത്തിൽ അതിജീവനം അസാധ്യമായതിനാലാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. ജി. പ്രമോദ് കൃഷ്ണൻ കടുവയെ തൃശൂരിലേക്ക് മാറ്റാൻ ഉത്തരവിട്ടുകയായിരുന്നു.കഴിഞ്ഞ മാർച്ചിൽ തന്നെ സ്ഥലംമാറ്റത്തിന് ഉത്തരവിട്ടിരുന്നെങ്കിലും മംഗളയുടെ ആരോഗ്യം പൂർണ്ണ തൃപ്തികരമാകാൻ അധികൃതർ കാത്തിരിക്കുകയായിരുന്നു.