വീട്ടിൽ വോട്ട് ഇന്ന് മുതൽ : അപേക്ഷിച്ചത് 16,562 പേർ
കോട്ടയം : ജില്ലയിലെ അസന്നിഹിത വോട്ടർമാർക്കുള്ള വീട്ടിലെ വോട്ട് ഇന്ന് തുടങ്ങും. ഒൻപത് നിയമസഭാ മണ്ഡലങ്ങളിലായി മുതിർന്ന പൗരന്മാരും 40 ശതമാനത്തിനു മുകളിൽ ശാരീരിക വെല്ലുവിളി നേരിടുന്നവരും ഉൾപ്പെടെ 16,562 പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്. ഏപ്രിൽ മൂന്നുവരെയാണ് അവസരം. 85 വയസിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽ 31530 പേർ വീട്ടിൽ വോട്ടിന് അർഹരാണെന്ന് കണ്ടെത്തിയിരുന്നു. മുതിർന്ന പൗരന്മാർ 17889, പേരും ഭിന്നശേഷിക്കാർ 13669 പേരുമാണുള്ളത്. ഇതിൽ അപേക്ഷ നൽകിയവരുടെ വീട്ടിലാണ് പോളിംഗ് സംഘം ഇന്ന് മുതൽ എത്തുക. മൈക്രോ ഒബ്സർവർ, പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, വീഡിയോഗ്രാഫർ, പൊലീസ് ഓഫീസർ അഞ്ചുപേരടങ്ങുന്ന 200 പ്രത്യേക പോളിംഗ് സംഘങ്ങളെയാണ് ഇതിനായി സജ്ജീകരിച്ചരിക്കുന്നത്. അതത് റിട്ടേണിംഗ് ഓഫീസർമാർ പോളിംഗ് സംഘത്തിനുള്ള ബാലറ്റ് പേപ്പർ നൽകും. ഇവർ ബി.എൽ.ഒമാരുടെ സഹായത്തോടെ വോട്ടറുടെ വീട്ടിലെത്തി രഹസ്യ സ്വഭാവം നിലനിറുത്തി വോട്ടു രേഖപ്പെടുത്തുന്നതിന് സംവിധാനമൊരുക്കും. വോട്ടു രേഖപ്പെടുത്തി ശേഷം പോളിംഗ് സംഘത്തിന്റെ പക്കലുള്ള പെട്ടിയിൽ നിക്ഷേപിക്കുന്ന ബാലറ്റ് അന്നുതന്നെ റിട്ടേണിംഗ് ഓഫീസർമാർക്ക് കൈമാറി സ്ട്രോംഗ് റൂമിലേക്കു മാറ്റും.
മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ എണ്ണം
പാലാ : 2276 കടുത്തുരുത്തി : 2376 വൈക്കം : 1224 ഏറ്റുമാനൂർ : 1879 കോട്ടയം : 1564 പുതുപ്പള്ളി : 1965 ചങ്ങനാശ്ശേരി : 1474 കാഞ്ഞിരപ്പള്ളി : 2010 പൂഞ്ഞാർ : 1794
''ഹോം വോട്ടിംഗിന് അപേക്ഷ സമർപ്പിച്ചവർ ഈ തീയതികളിൽ വീടുകളിൽ ഉണ്ടായിരിക്കണം. വോട്ടവകാശം വിനിയോഗിക്കണം.
-ചേതൻകുമാർ മീണ, ജില്ലാ കളക്ടർ