കായികവേദി കൈയടക്കാൻ കണ്ണൂർ സർവ്വകലാശാല അന്താരാഷ്ട്ര താരങ്ങളെ ദത്തെടുക്കും;ഫീസിളവും

Thursday 30 April 2026 10:37 PM IST

കണ്ണൂർ: കായികരംഗത്തെ തിളക്കം തിരിച്ചുപിടിക്കാനുറച്ച് പദ്ധതിയൊരുക്കി കണ്ണൂർ സർവ്വകലാശാല.നാല് വർഷ ബിരുദ കോഴ്സുകളിലേക്കുള്ള സ്‌പോർട്സ് ക്വാട്ട പ്രവേശനത്തെ ആകർഷകമായ അവസരമാക്കാനാണ് നീക്കം. നിലവിൽ നാക് ബി ഗ്രേഡ് അംഗീകാരമുള്ള സർവ്വകലാശാല കായികതാരങ്ങൾക്കായി ആകർഷകമായ ആനുകൂല്യങ്ങളും പ്രത്യേക പദ്ധതികളും ഇക്കുറി ഒരുക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര, ദേശീയ മെഡൽ ജേതാക്കൾക്ക് നൂറു ശതമാനം ട്യൂഷൻ ഫീസ് ഇളവ് എന്നതാണ് ഇതിലൊന്ന്. സർവ്വകലാശാലയെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങൾക്ക് പ്രതിവർഷം 5,000 രൂപ കായിക കിറ്റ് അലവൻസ് നൽകും. അന്താരാഷ്ട്ര കായികതാരങ്ങൾക്കായി പ്രത്യേക 'സ്റ്റുഡന്റ് അഡോപ്ഷൻ സ്‌കീം' (ദത്തെടുക്കൽ പദ്ധതി) വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കാനും പദ്ധതിയുണ്ട്.രാജ്യത്തിന്റെ ഏതു ഭാഗങ്ങളിൽ നിന്നുള്ള കായികതാരങ്ങളെയും ഇതിനായി പരിഗണിക്കും.

പരിശീലനത്തിന് മികച്ച അവസരമൊരുക്കും സ്‌പോർട്സ് ഹോസ്റ്റലുകളിൽ മുൻഗണനാടിസ്ഥാനത്തിൽ താമസ സൗകര്യം, സബ്സിഡി നിരക്കിലുള്ള പ്രത്യേക സ്‌പോർട്സ് ഡയറ്റ് എന്നിവ ലഭ്യമാകും. പരിശീലനത്തിനും മത്സരങ്ങൾക്കും പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് 'ഓൺഡ്യൂട്ടി' പദവിയും ലഭിക്കും. ഒളിമ്പിക് നിലവാരമുള്ള നീന്തൽക്കുളം, സിന്തറ്റിക് ട്രാക്ക്, ഇൻഡോർ ബാഡ്മിന്റൺ കോർട്ടുകൾ, ആധുനിക ജിംനേഷ്യം എന്നീ ലേകോത്തര സൗകര്യങ്ങൾ പരിശീലനത്തിന് ഉപയോഗിക്കാമെന്നും താരങ്ങളെ ആകർഷിക്കുന്ന ഘടകമാണ്.

മുൻഗണനാ ഇനങ്ങൾ അത്‌ലറ്റിക്സ്

ബാസ്‌ക്കറ്റ്‌ബാൾ

ഫുട്‌ബാൾ

വോളിബാൾ