അവധിക്കാല സമാപനത്തിൽ അതിരപ്പിള്ളിയിൽ ജനസഹസ്രങ്ങൾ
ചാലക്കുടി: ഇത്തവണത്തെ അവധിക്കാലത്തിന്റെ അവസാന ഞായറാഴ്ച അതിരപ്പിള്ളിയിൽ വിനോദ സഞ്ചാരികളുടെ കനത്ത തിരക്ക്. ശനി, ഞായർ ദിവസങ്ങളിലായി അതിരപ്പിള്ളിയിൽ മാത്രം പതിനെട്ടായിരത്തോളം പേരെത്തി. ഒമ്പത് ലക്ഷം രൂപയുടെ ടിക്കറ്റ് വരുമാനം ലഭിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത് റെക്കാഡ് കളക്ഷനാണ്. ഇനി ബ്രക്രീദ് ദിനമായ വ്യാഴാഴ്ചയും അതിരപ്പിള്ളിയിലും വാഴച്ചാലിലും വിനോദ സഞ്ചാരികൾ കൂടാൻ സാദ്ധ്യതയുണ്ട്. ഞായറാഴ്ച രാവിലെ മുതൽ വെള്ളച്ചാട്ടം കാണാൻ ആളുകളുടെ തിരക്ക് അനുഭവപ്പെട്ടു. ചെറിയ മഴയും കൂടിയായപ്പോൾ അവധിക്കാല ആഘോഷത്തിന് പൊലിമ കൂടി. വാഹനങ്ങളുടെ വരവും പോക്കുമായപ്പോൾ അതിരപ്പിള്ളി റോഡിലും തിരക്ക് അനുഭവപ്പെട്ടു.
മഴയുടെ അകമ്പടിയുള്ള വിനോദ സഞ്ചാര ദിനങ്ങളായതിനാൽ ശീതള പാനീയ വിൽപ്പനക്കാർക്ക് വരുമാനം കുറഞ്ഞു. എന്നാൽ ചായയും ചെറുകടികളുമായി വഴിയുലുടനീളം ഹോട്ടലുകളിലും തട്ടുകടകളിലും കച്ചവടം പൊടി പൊടിച്ചു. റംബൂട്ടാൻ വിൽപ്പനയും തകൃതിയായി.