ഇടിമിന്നൽ ഭീഷണിയിൽ

Thursday 14 May 2026 1:46 AM IST

കിളിമാനൂർ: വേനൽമഴയ്ക്കൊപ്പമുള്ള ഇടിമിന്നൽ ഭീതിയിൽ ഗ്രാമങ്ങൾ.കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശങ്ങളിലെ പല ഭാഗത്തും ഇടിമിന്നൽ നാശം വിതച്ചിട്ടുണ്ട്.വലിയ തോതിൽ അപകട സാദ്ധ്യതയുമുണ്ട്.ഇടിമിന്നൽ അപകട മുന്നറിയിപ്പ് ഫയർഫോഴ്സ് നൽകുന്നുണ്ട്.

ഇടിമിന്നലുണ്ടാകുന്ന സമയത്ത് തുറസായ ഇടങ്ങളിൽ നിൽക്കുന്നവരാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്.കഴിഞ്ഞ വ‌ർഷം ഇടിമിന്നലേറ്റ് നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

പ്രഥമ ശ്രുശ്രൂഷ പ്രധാനം

മിന്നൽ ആഘാതത്തിലുണ്ടാകുന്ന അപകടങ്ങളിൽ മരണമുണ്ടാകുന്നത് ശ്വാസതടസം മൂലമാണ്.വൈദ്യുതാഘാതം,പൊള്ളൽ എന്നിവ വഴിയുള്ള മരണമുണ്ടാകുന്നത് വളരെ കുറവാണ്.കൃത്രിമ ശ്വാസോഛ്വാസം നൽകുന്നതിലൂടെ മിന്നൽ ആഘാതമേറ്റവരെ രക്ഷിക്കാൻ സാധിക്കും.

വൈദ്യസഹായം ലഭ്യമാക്കുന്നതിന് മുമ്പായി ചെയ്യാൻ കഴിയുന്ന പ്രഥമ ശുശ്രൂഷയാണിത്.മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ വരെ ചെയ്യാം.

മിന്നലേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുതപ്രവാഹമുണ്ടാകില്ല. അതിനാൽ പ്രഥമശുശ്രൂഷ നൽകാൻ മടിക്കരുത്.മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള വിലപ്പെട്ട അവസരമാണ്.ഉടൻ വൈദ്യസഹായം എത്തിക്കാനും ശ്രദ്ധിക്കണം.