ഗുണ്ടൽപേട്ടിലെ അപകടം തകർത്തത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ

Monday 04 May 2026 12:09 AM IST
അപകടത്തിൽ തകർന്ന കാർ

കണ്ണൂർ: ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ തകർത്ത അപകടം താങ്ങാനാവാതെ വെത്തിലപള്ളി തേങ്ങുന്നു. കണ്ണൂരിൽ നിന്ന് വീട് അടച്ചിട്ട് വിനോദയാത്ര പുറുപ്പെട്ട വെത്തിലപള്ളി മുനീറാസിലെ പ്രിയപ്പെട്ടവർ സങ്കടക്കടലുമായാണ് തിരിച്ചെത്തിയത്. യാത്രക്കിടെ കുടുംബാംഗങ്ങൾ സഞ്ചരിച്ച കാർ ഗുണ്ടൽപ്പേട്ടിന് സമീപം കക്കൊൽദൊണ്ടിയിൽ അപകടത്തിൽപ്പെട്ടെന്ന വാർത്ത ഞായർ രാവിലെ ഞെട്ടലോടെയാണ് കുടുംബാംഗങ്ങളും നാട്ടുകാരും അറിഞ്ഞത്. പൊലീസ് സ്റ്റേഷൻ വഴി അപകടം സ്ഥിരീകരിച്ചിരുന്നു. ഉടൻ നാട്ടുകാരും ബന്ധുക്കളും ഗുഡല്ലൂരിലേക്ക് യാത്ര തിരിച്ചു.

വിദേശത്ത് ജോലി ചെയ്യുന്ന മുനീർ അടുത്ത ദിവസം ദുബായിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. ശനിയാഴ്ച രാത്രി തലശേരിയിൽ ഒരു കല്യാണത്തിൽ പങ്കെടുത്ത് തിരികെ വെത്തിലപള്ളിയിലെ വീട്ടിലെത്തി രാത്രി വൈകിയാണ് കുടുംബം ഊട്ടിയിലേക്ക് പുറപ്പെട്ടത്. എന്നാൽ നാടിനെ കണ്ണീരിലാഴ്ത്തികൊണ്ട് അപകടത്തിൽ മുനീറയും മകൾ ഷഹലയുടെ മകൻ മൂന്നരവയസുകാരൻ മൊഹീസ് സിദാനും മുനീറയുടെ മകളുടെ ഭർത്താവ് മുനീറും മരിച്ചെന്ന വാർത്തയാണ് ഉറ്റവരെ തേടിയെത്തിയത്.

അപകട വാർത്തയറിഞ്ഞ് മുൻ മേയർ മുസ്ലീഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ കെ.പി താഹിർ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തിയിരുന്നു. പ്രിയപ്പെട്ടവരുടെ വിയോഗം ഉൾകൊള്ളാൻ സാധിക്കാതെ ബന്ധുക്കൾ വിങ്ങിപ്പൊട്ടി. അപകടത്തിൽ പൂർണമായും തകർന്ന കാറിൽ മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ നിന്നും ഇനിയും മുക്തരായില്ല. ഏഴുമാസം ഗർഭിണിയായിരിക്കെ കുഞ്ഞിനെയും പ്രിയപ്പെട്ടവനെയും ഉമ്മയെയും നഷ്ടമായ നിഹാലയെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ പലരും പ്രയാസപ്പെട്ടു.