അപൂർവ്വ സംഗമം നാളെ ഒരു ആശുപത്രിയും 300 ട്രിപ്ലെറ്റുകളും !
കൊച്ചി: ഒരേ ആശുപത്രിയിൽ ജനിച്ച മുന്നൂറോളം ട്രിപ്ലെറ്റുകളുടെ (ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് കുട്ടികൾ) അപൂർവ്വ സംഗമത്തിന് കൊച്ചി നാളെ സാക്ഷിയാകും. 1990 മുതൽ 2024 വരെ എടപ്പാൾ ആശുപത്രിയിൽ ജനിച്ചവരാണ് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ഒത്തുചേരുന്നത്. ഈ സംഗമം ഗിന്നസ് ബുക്കിലും ഇടംപിടിച്ചേക്കും.
വന്ധ്യതാരംഗത്ത് പ്രശസ്തമായ സൈമർ ആശുപത്രി ശൃംഖലയുടെ ഭാഗമാണ് എടപ്പാൾ ആശുപത്രി. മൂന്ന് പതിറ്റാണ്ടിനിടെ സൈമർ ആശുപത്രികളിൽ ജനിച്ച ട്രിപ്ലെറ്റുകളെ നേരിട്ട് കാണണമെന്ന ചെയർമാൻ ഡോ. കെ.കെ. ഗോപിനാഥിന്റെ ആഗ്രഹമാണ് ഇത്തരമൊരു ചരിത്ര സംഗമത്തിന് വഴിയൊരുക്കിയത്. 34 വയസുള്ളവർ മുതൽ ഒരു വയസുള്ളവർ വരെയും അവരുടെ മാതാപിതാക്കളും ചടങ്ങിൽ പങ്കെടുക്കും.
ആശുപത്രി രേഖകൾ പരിശോധിച്ച് ഓരോരുത്തരെയും നേരിട്ട് ക്ഷണിക്കുകയായിരുന്നു. വിദേശത്തുള്ളവർ ഉൾപ്പെടെ സംഗമത്തിൽ പങ്കെടുക്കാൻ അവധിയെടുത്ത് നാട്ടിലെത്തിയിട്ടുണ്ട്. സാധാരണയായി ആറായിരം പ്രസവങ്ങളിൽ ഒരു ട്രിപ്ലെറ്റ് ജനിക്കുമെന്നാണ് പഠനം. ഒരു ലക്ഷത്തി ഇരുപതിനായിരം പ്രസവങ്ങൾ നടന്ന ആശുപത്രിയിൽ പരമാവധി ഇരുപത് ട്രിപ്ലെറ്റുകൾക്ക് മാത്രമേ സാദ്ധ്യത ഉണ്ടായിരുന്നുള്ളൂ.
എന്നാൽ മുന്നൂറോളം ട്രിപ്ലെറ്റുകളാണ് ഇവിടെ ജനിച്ചത്. മറ്റൊരു ആശുപത്രിയിലും ഇത്രയധികം ട്രിപ്ലെറ്റുകൾ ജനിച്ചതായി രേഖകളില്ലെന്ന് അധികൃതർ അവകാശപ്പെടുന്നു. സൈമർ വിഭാഗം ആരംഭിച്ച ഐ.വി.എഫ്, ഐ.സി.എസ്.ഐ ചികിത്സകളും കേരളത്തിൽ ആദ്യമായി ആരംഭിച്ച ഗർഭസ്ഥ ശിശുരോഗ വിഭാഗവും അത്യാധുനിക എൻ.ഐ.സി.യു സംവിധാനങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സൈമർ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പരശുറാം ഗോപിനാഥ് പറഞ്ഞു.
കുരുന്നുകളെ സംരക്ഷിക്കുന്നതിനായി നൽകിയ പ്രത്യേക ചികിത്സകളും പരിശോധനകളും വലിയ വിജയത്തിലേക്ക് നയിച്ചു. കെ. ഗോകുൽ ഗോപിനാഥ്, സി.ഇ.ഒ, സൈമർ