മയക്കുമരുന്നുമായി പിടിയിലായപ്പോൾ എയർപോർട്ടിൽ ആത്മഹത്യാശ്രമം
കൊച്ചി: സോപ്പിന്റെ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച വീര്യമേറിയ മയക്കുമരുന്നുമായി ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിന്റെ പിടിയിലായ പ്രതികളിലൊരാൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി സത്യനാരായണയാണ് (32) കത്രിക ഉപയോഗിച്ച് ദേഹത്ത് മുറിവേൽപ്പിച്ചത്. വയറിന് മുറിവേറ്റ ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവ് സാരമുള്ളതല്ല. പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കും. ആർക്കായാണ് ലഹരിമരുന്ന് എത്തിച്ചതെന്നും ഇവർ മുമ്പും മയക്കുമരുന്ന് കടത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്.
ഇന്നലെ രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് സത്യനാരായണയും സുഹൃത്ത് അരുൺ കുമാർ പണ്ഡാരിയും ഡി.ആർ.ഐയുടെ പിടിയിലായത്. ബാങ്കോക്കിൽ നിന്നെത്തിയ ഇവരുടെ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൂന്നര കിലോ മെത്താക്വലോൺ
എന്ന മയക്കുമരുന്ന് . സോപ്പാണെന്നാണ് ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞതെങ്കിലും പരിശോധനയിൽ മയക്കുമരുന്നാണെന്നു തെളിഞ്ഞു. ഇതിനിടെയാണ് പരിശോധനാ സ്ഥലത്തുണ്ടായിരുന്ന കത്രികയെടുത്ത് സത്യനാരായണ സ്വയം പരിക്കേൽപ്പിച്ചത്. ഉടൻ ഇയാളെ കീഴ്പ്പെടുത്തുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.