ഷുഹൈബ് വധക്കേസ്, ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളുടെ ജാമ്യം റദ്ദാക്കി, റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവ്

Tuesday 26 May 2026 12:23 AM IST

കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 സി.പി.എം പ്രവർത്തകരുടെ ജാമ്യം തലശേരി അഡിഷണൽ സെഷൻസ് കോടതി റദ്ദാക്കി. ഇവരെ റിമാൻഡ് ചെയ്യാനും ഉത്തരവിട്ടു. സാക്ഷികളുടെ ക്രോസ് വിസ്താരത്തിൽ നിന്ന് വിട്ടുനിന്ന് കേസ് നീട്ടികൊണ്ടുപോകാനുള്ള പ്രതിഭാഗം അഭിഭാഷകരുടെ നീക്കത്തിനിടെ പ്രോസിക്യൂഷന്റെ അഭ്യർത്ഥന മാനിച്ചാണ് ജഡ്ജി റൂബി കെ.ജോസിന്റെ നടപടി.

ആകാശ് തില്ലങ്കേരി (34), പഴയപുരയിൽ രജിൽ രാജ് (32), ദീപ്ചന്ദ് (33), തയ്യുള്ളതിൽ ടി.കെ.അസ്‌കർ (34), മുട്ടിൽവീട്ടിൽ കെ.അഖിൽ (30), പുതിയപുരയിൽ പി.പി.അൻവർ സാദത്ത് (30), നിലാവിൽ സി.നിജിൽ (30), പി.കെ.അഭിനാഷ് (32), എ.ജിതിൻ (30), സാജ് നിവാസിൽ കെ.സഞ്ജയ് (31), രജത് നിവാസിൽ കെ.രജത്ത് (29), കെ.വി.സംഗീത് (29), കെ.ബൈജു (43), കെ.പി.പ്രശാന്ത് (52), എ.പി.സനീഷ് (35), മുട്ടിൽ എ.കെ.സുബിൻ (34), കേളോത്ത് വി.പ്രജിത്ത് (33) എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.

എട്ടുവർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ ഈ മാസം 18 മുതലാണ് കേസിൽ വിചാരണ തുടങ്ങിയത്. അക്രമത്തിൽ പരിക്കേറ്റവരും ഷുഹൈബിന്റെ സുഹൃത്തുക്കളുമായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്താരം പ്രോസിക്യൂഷൻ പൂർത്തിയാക്കിയിരുന്നു. എന്നാൽ,​ പ്രതികളുടെ അഭിഭാഷകരായ സുനിൽ മഹേശ്വരൻ പിള്ള, എൻ.ആർ.ഷാനവാസ് എന്നിവർ ക്രോസ് വിസ്താരം നടത്തുന്നില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.

കേസ് നിലവിലെ കോടതിയിൽ നിന്നു മാറ്റുന്നതിന്റെ ഭാഗമായാണ് ക്രോസ് വിസ്താരം നടത്തുന്നതിൽ നിന്ന് അഭിഭാഷകർ വിട്ടുനിന്നത്. അഭിഭാഷകരുടെ തീരുമാനം തങ്ങളുടേതുമാണെന്ന് പ്രതികൾ കോടതിയെ അറിയിച്ചതിന് പിന്നാലെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. 2018 ഫെബ്രുവരി 12ന് തട്ടുകടയിൽ ചായ കുടിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമി സംഘം ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്.

അഭിഭാഷകർക്ക് 89.70 ലക്ഷം

കേസിൽ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സർക്കാരിനുവേണ്ടി വാദിക്കാൻ സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ അഭിഭാഷകർക്ക് വേണ്ടി മുൻ സർക്കാർ ലക്ഷങ്ങളാണ് ചെലവഴിച്ചത്. ഹൈക്കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിക്ക് നൽകിയത് 64.40 ലക്ഷം. അമരീന്ദർ സിംഗിന് 22 ലക്ഷം. സുപ്രീംകോടതിയിൽ ഹാജരായ വിജയ് ഹൻസാരിക്കും ജയദീപ് ഗുപ്തയ്ക്കും നൽകിയത് 3.30 ലക്ഷം.