വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീനയ്ക്ക് സർക്കാർ ജോലി, വി.ഡി.സതീശൻ അന്നും ഇന്നും ഒപ്പം
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓഫീസ് അസിസ്റ്റന്റായി സ്ഥിരം നിയമനം ലഭിക്കും. ആശുപത്രി സൂപ്രണ്ട് ഇന്ന് നിയമന ഉത്തരവ് കൈമാറും. നീതി ലഭിച്ചെന്നും തെരുവിൽ സമരം ചെയ്തപ്പോൾ കളിയാക്കിവർക്കുള്ള മറുപടിയാണെന്നും ഹർഷിന മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാവിലെ സെക്രട്ടേറിയറ്റിലെത്തിയ ഹർഷിനയും കുടുംബവും മുഖ്യമന്ത്രി വി.ഡി.സതീശനെയും ആരോഗ്യമന്ത്രി കെ.മുരളീധരനെയും കണ്ടിരുന്നു. അർഹതപ്പെട്ട നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും ഹർഷിന പറഞ്ഞു.
2017ൽ കുടുങ്ങിയ കത്രിക അഞ്ചു വർഷം കഴിഞ്ഞാണ് പുറത്തെടുത്തത്.ഇത്രയും കാലം അനുഭവിച്ച പ്രയാസത്തിന് ഈ ദിവസം നീതി ലഭിച്ചുവെന്ന് ഹർഷിന പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായപ്പോഴും വി.ഡി. സതീശൻ കൂടെ ഉണ്ടായിരുന്നു. രാവിലെ 10 മണിയോടെയായിരുന്നു ഹർഷിന സെക്രട്ടേറിയറ്റിലെത്തിയത്. മന്ത്രിസഭായോഗം കഴിഞ്ഞശേഷമായിരുന്നു കൂടിക്കാഴ്ച.
ഇപ്പോഴും വലിയതോതിൽ ആരോഗ്യപ്രശ്നം നേരിടുന്നുണ്ട്. ചികിത്സ നടക്കുന്നുണ്ട്. ചികിത്സാസഹായം നൽകാമെന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്ന് ഹർഷിന പറഞ്ഞു. അതേസമയം, പ്രതികളെ ശിക്ഷിക്കണമെന്ന കേസുമായി മുന്നോട്ടുപോകും.