കെ.കെ. ശിവരാമനെതിരെ നടപടിയെടുത്ത് സി.പി.ഐ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കി

Tuesday 26 May 2026 1:50 AM IST

തൊടുപുഴ: നിരന്തരമായി പാർട്ടിക്കെതിരെ പരസ്യ പ്രതികരണം നടത്തിയതിന് സി.പി.ഐ മുൻ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കി. ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും കൗൺസിലിൽ നിന്നുമാണ് ഒഴിവാക്കിയത്. പീരുമേട് മണ്ഡലത്തിലെ പാർട്ടിയുടെ തോൽവിയുമായി ബന്ധപ്പെട്ട പരസ്യ വിമർശനത്തെ തുടർന്നാണ് നടപടി. ജില്ലാ എക്സിക്യൂട്ടീവ് തീരുമാനം 19ന് ചേർന്ന ജില്ലാകൗൺസിൽ അംഗീകരിക്കുകയായിരുന്നു.

പീരുമേട്ടിലെ സ്ഥാനാർത്ഥിത്വം പാളിയെന്നും മണ്ഡലത്തിന് വെളിയിൽ നിന്നുള്ളവരെ മത്സരിപ്പിക്കുമ്പോൾ ജന സ്വീകാര്യതയുള്ളവരായിരിക്കണമെന്നും ശിവരാമൻ പരസ്യമായി പറഞ്ഞിരുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാറായിരുന്നു പീരുമേട്ടിലെ സ്ഥാനാർത്ഥി. ശിവരാമന്റെ പരസ്യ പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് ജില്ലാ കൗൺസിൽ വിലയിരുത്തൽ.

ഏറെ നാളായി പാർട്ടി ജില്ലാ നേതൃത്വവുമായി അകൽച്ചയിലായിരുന്ന ശിവരാമൻ തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ എക്സിക്യൂട്ടീവിൽ നിന്ന് ഇറങ്ങി പോയി നേതൃത്വത്തിനും ജില്ലാ സെക്രട്ടറിക്കുമെതിരെ ആഞ്ഞടിച്ചിരുന്നു. സജീവ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും അന്ന് വ്യക്തമാക്കിയിരുന്നു. 16 വർഷം പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന ശിവരാമൻ പതിറ്റാണ്ടുകളായി ഇടുക്കിയിലെ സി.പി.ഐയുടെ മുഖമായിരുന്നു.