'നേതാക്കൾക്ക് കൗൺസിലിംഗ് കൊടുക്കണം, പാർട്ടിയെപ്പോലും വെറുത്തുപോകുന്ന പെരുമാറ്റം'; രൂക്ഷവിമർശനം
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി കഞ്ഞിക്കുഴി കണ്ണർകാട് ലോക്കൽ കമ്മിറ്റി അംഗങ്ങൾ. ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നേതാക്കൾക്ക് കൗൺസലിംഹ് നൽകണമെന്നാണ് ലോക്കൽ കമ്മിറ്റി അംഗങ്ങൾ പറഞ്ഞത്.
സിപിഎം നേതൃനിരയാണ് ഒരു ജനകീയ സർക്കാരിനെ ജനങ്ങളിൽ നിന്ന് അകറ്റിയത്. സാധാരണക്കാരായ ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നേതാക്കൾ മറന്നുപോയി. പുതുതലമുറയിൽപ്പെട്ടവർ അവരെ അനുകരിക്കുകയും ചെയ്തു. പുതുതായി നേതൃനിരയിലേക്കെത്തുന്നവർക്ക് ജനങ്ങളുമായി ഇടപെടാൻ കഴിവുണ്ടോ എന്ന് പരിശോധിക്കണം.
ഭരണകാലത്ത് ലോക്കൽ, ബ്രാഞ്ച് സെക്രട്ടറിമാർ മന്ത്രിമാരെയോ എംഎൽഎമാരെയോ നേതാക്കളെയോ സമീപിച്ചാൽ പലപ്പോഴും പാർട്ടിയെത്തന്നെ വെറുത്തുപോകും വിധമുള്ള പെരുമാറ്റമുണ്ടാകാറുണ്ടെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. വെള്ളിയാഴ്ചയാണ് ചേർത്തല, ആലപ്പുഴ മണ്ഡലങ്ങളിലെ ലോക്കൽ കമ്മിറ്റി തലത്തിലുള്ള അവലോകനയോഗങ്ങൾ തുടങ്ങിയത്. നേരത്തേ നടന്ന എല്ലാ തിരഞ്ഞെടുപ്പ് അവലോകനയോഗങ്ങളിലും പിണറായി വിജയൻ, എം വി ഗോവിന്ദൻ തുടങ്ങിയ മുതിർന്ന നേതാക്കൾക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു.