വിമാനത്തിനുള്ളിൽ പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം

Monday 25 May 2026 2:46 PM IST

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ അതിക്രമിച്ച് കയറി മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു. 2022 ജൂണിൽ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിനുള്ളിൽ പിണറായി വിജയനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ്. ഫർസീൻ മജീദ്, ആർ കെ നവീൻ കുമാർ, സുനിത് നാരായണൻ, കെ ശബരിനാഥൻ എന്നിവർക്കെതിരെയായിരുന്നു കേസ്. മൂന്ന് വർഷത്തിനുശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

വ്യോമയാന വകുപ്പുകൾ ചുമത്താൻ പ്രോസിക്യൂഷൻ അനുമതി തേടി കേന്ദ്രത്തെ സമീപിച്ചപ്പോൾ ആവശ്യം തള്ളിയിരുന്നു. തുടർന്നാണ് ഈ വകുപ്പ് ഒഴിവാക്കി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ ഉൾക്കൊള്ളിച്ച് കുറ്റപത്രം സമർപ്പിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഇ.പി. ജയരാജനും തങ്ങളെ മർദിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ സ്വകാര്യ അന്യായം കോടതിയുടെ പരിഗണനയിലാണ്.