ആസിഡ് കുടിച്ച് ജീവനൊടുക്കിയ യുവതിയുടെ ദേഹത്ത് മർദ്ദനമേറ്റ പാടുകൾ

Tuesday 26 May 2026 1:52 AM IST

ഭർത്താവ് റിമാൻഡിൽ, ഭർതൃമാതാവും പ്രതി

കാസർകോട്: ചെങ്കള പാണലത്ത് ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് ആസിഡ് കഴിച്ച് ജീവനൊടുക്കിയ ബദിയടുക്ക ചർളടുക്കം അബ്ബാസ്-സഫിയ ദമ്പതികളുടെ മകൾ ഫാത്തിമത്ത് സുഫൈദയുടെ (24) ശരീരത്തിൽ പലയിടത്തും മർദനമേറ്റ പാടുകൾ. ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് കൈയ്ക്കും ചുണ്ടിനും മുഖത്തും പാടുണ്ടെന്ന് സ്ഥിരീകരിച്ചത്. അറസ്റ്റിലായ പ്രവാസിയായ ഭർത്താവ് കെ.എം.മുഹമ്മദ് ആദിലിനെ (29) കോടതി 14 ദിവസം റിമാൻഡ് ചെയ്തു. ഭർതൃമാതാവ് ആയിഷയെയും പ്രതി ചേർത്തു. കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

സുഫൈദയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാനഗർ പൊലീസ് ഇൻസ്‌പെക്ടർ എം.പി.വിനീഷാണ് കേസന്വേഷിക്കുന്നത്. ഭർതൃമാതാവിന്റെ കുത്തുവാക്കുകളാണ് വേദനിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിവാഹത്തിന് ശേഷം പല തവണ യുവതി നേരിടേണ്ടി വന്ന മാനസിക - ശാരീരിക പീഡനങ്ങളെ കുറിച്ച് പറഞ്ഞിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു.